ബെംഗളൂരു: കർണാടകയിലെ തുമക്കുരുവിലെ ഹെലികോപ്റ്റർ നിർമ്മാണശാല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ നിർമ്മിച്ച ആദ്യത്തെ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററിന്റെ ചെറു മാതൃക പ്രധാനമന്ത്രിയ്‌ക്ക് സമ്മാനമായി നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ത്യയ്‌ക്ക് അഭിമാനമായ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി വഴി തദ്ദേശീയമായി പ്രതിവർഷം നൂറ് ഹെലികോപ്റ്റർ വീതം നിർമ്മിക്കാൻ കഴിയുന്ന തരത്തിൽ വിപുലപ്പെടുത്തും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 615 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ ഹെലികോപ്റ്റർ നിർമ്മാണ സമുച്ചയം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) കീഴിലാണ് നിർമ്മിച്ചിരിക്കുന്നത്. 2016-ലാണ് കർണാടകയിലെ തുമക്കുരുവിൽ പ്രധാനമന്ത്രി തറക്കല്ലിട്ടത്.
നിലവിൽ 30 ഹെലികോപ്റ്ററുകൾ വരെ ഒരു വർഷം നിർമ്മിക്കാനുള്ള സൗകര്യങ്ങൾ തയ്യാറാണെന്ന് എച്ച്എഎൽ അറിയിച്ചു. ഘട്ടം ഘട്ടമായി അഞ്ച് വർഷത്തിനുള്ളിൽ വർഷം തോറും നൂറായി ഉയർത്തുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ആദ്യത്തെ എൽയു ഹെലികോപ്റ്റർ എല്ലാവിധ ടെസ്റ്റിംഗുകളും പൂർത്തിയാക്കി പറക്കാൻ തയ്യാറാണെന്ന് എച്ച്എഎൽ അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ പ്രധാനമന്ത്രി കണ്ട് പരിശോധനകൾ നടത്തി. ചെറു യുദ്ധവിമാനങ്ങളുടെ നിർമ്മാണവും റിപ്പയർ അടക്കമുള്ള സൗകര്യവും ഭാവിയിൽ ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്. ആദ്യത്തെ ഇരുപത് വർഷം കൊണ്ട് മൂന്ന് മുതൽ പതിനഞ്ച് ടൺ വരെ ഭാരമുള്ള ആയിരം ഹെലികോപ്റ്ററുകൾ ഈ ഫാക്ടറിയിൽ നിർമ്മിക്കുകയെന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
Comments