ന്യൂഡൽഹി: രക്ഷാപ്രവർത്തനങ്ങൾക്കായി 60 പാരാ ഫീൽഡ് ഹോസ്പിറ്റലും ഉദ്യോഗസ്ഥരുമായി ഇന്ത്യ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കും. ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലും 89 അംഗ മെഡിക്കൽ ടീമിനെയും തുർക്കിയിലേക്ക് അയക്കുന്നതായാണ് പ്രതിരോധവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ഇത് കൂടാതെ ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്‌പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയുൾപ്പെടെ ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ് ടീമുകളും ഉൾപ്പെടുന്നു. 30 കിടക്കകൾ, എക്‌സ്-റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ ജനറേഷൻ പ്ലാന്റ്, കാർഡിയാക് മോണിറ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുള്ളതായും വിവരങ്ങളുണ്ട്.
അതേസമയം ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ പുറപ്പെട്ട ഇന്ത്യയുടെ ആദ്യ സംഘം തുർക്കിയിലെ അദാനയിലെത്തി. ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ചിൽ എൻഡിആർഎഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മെഡിക്കൽ സപ്ലൈസ്, ഡ്രില്ലിംഗ് മെഷീനുകൾ, മറ്റ് ആവശ്യമായ ഉപകരണങ്ങളും സംഘത്തിനൊപ്പമുണ്ട്. തുർക്കിയ്‌ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക ദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചത്.
തുർക്കി സിറിയൻ അതിർത്തിയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 5000 കടന്നു. ഇരു രാജ്യങ്ങളിലുമായി 20000-ത്തോളം പേർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. പലരുടെയും നില അതീവഗുരുതരമായി തുടരുന്നു. നൂറുകണക്കിന് ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നതായുമാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭുകമ്പമുണ്ടായത്. പിന്നാലെ ഉച്ചയ്‌ക്കുശേഷം ഒന്നരയോടെയാണ് 7.5 തീവ്രതയുള്ള മറ്റൊരു ഭൂകമ്പമുണ്ടായത്.
Comments