തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്ധന സെസ് സമാഹരിക്കുന്നത് പ്രത്യേക ഫണ്ടെന്ന് നിലയ്‌ക്കാണെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു. സെസിൽ നിന്നും ഒരു രൂപ കുറയ്‌ക്കുമെന്ന പത്രവാർത്ത കണ്ടാണ് പ്രതിപക്ഷം സമരം ചെയ്തതെന്നും മന്ത്രി പരിഹസിച്ചു.
കേന്ദ്രത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രതിപക്ഷം കേരളത്തിനൊപ്പം നിൽക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേരളം കട്ടപ്പുറത്താകണമെന്ന സ്വപ്‌നം കട്ടപ്പുറത്താകും. 70 കളിലെ നികുതിയാണ് പഞ്ചായത്ത് തലത്തിലുള്ളതെന്നും മദ്യനികുതി വർദ്ധിപ്പിച്ചത് രണ്ട് വർഷത്തിന് ശേഷമാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
മന്ത്രിയുടെ പ്രസംഗത്തെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നികുതി പിൻവലിക്കില്ലെന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും നികുതി അരാജകത്വമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് രണ്ടുരൂപ വീതം സെസ് ഏർപ്പെടുത്തിയതിനെതിരെ വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇടത് മുന്നണിയിലും നികുതി വർദ്ധനവിനെതിരെ ശബ്ദം ഉയർന്നിരുന്നു. തുടർന്ന് സെസ് ഒരു രൂപയായി കുറയ്‌ക്കുമെന്ന് വാർത്തകൾ വന്നു. എന്നാൽ വാർത്തകളിൽ വാസ്തവമില്ലെന്നും നികുതി കുറയ്‌ക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് സർക്കാർ.
Comments