ന്യൂയോർക്ക്: ഇന്ത്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികൾ ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടതായി യുഎൻ റിപ്പോർട്ട്. ഐഎസിന്റെ ദക്ഷിണേന്ത്യൻ ശാഖയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ ഇറാഖ് ആന്റ് ലെവന്റ്-ഖൊറാസാൻ (ഐഎസ്‌ഐഎൽ-കെ) ആണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
മദ്ധ്യ-ദക്ഷിണേഷ്യ നേരിടുന്ന ഭീഷണിയെപ്പറ്റിയുള്ള റിപ്പോർട്ട് യുഎൻ ഭീകരവാദ ഓഫീസിന്റെ അണ്ടർ സെക്രട്ടറി ജനറൽ വ്‌ളോഡിമിർ വൊറൊൻകോവ് ആണ് അവതരിപ്പിച്ചത്. ‘അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീകരപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ഭീഷണി ‘ എന്ന വിഷയത്തിലാണ് യോഗം നടന്നത്.
താലിബാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കാനും ജനങ്ങൾക്ക് സുരക്ഷ നൽകാൻ താലിബാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് വരുത്തി തീർക്കാനും വേണ്ടിയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കാബൂളിലെ റഷ്യൻ എംബസിയ്‌ക്ക് നേരെ നടന്ന ആക്രമണവും ഇതിന്റെ ഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
താലിബാൻ ഭരണമേറ്റെടുത്തതിന് ശേഷം പൂട്ടിയ കാബൂളിലെ ഇന്ത്യൻ എംബസി പത്ത് മാസത്തിന് ശേഷം സാങ്കേതിക വിഭാഗം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയാണ് പ്രവർത്തനം തുടങ്ങിയത്. താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെയും അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ സമൂഹത്തെയും കേന്ദ്ര സർക്കാർ തിരികെ എത്തിച്ചിരുന്നു. പിന്നീട് അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിൽ സാങ്കേതിക ടീമിനെ പുനർ വിന്യസിച്ചുകൊണ്ട് ഇന്ത്യ കാബൂളിൽ നയതന്ത്ര സാന്നിധ്യം പുനരാരംഭിച്ചു.
Comments