ലോകത്തെ ഞെട്ടിച്ച ഭൂകമ്പമായിരുന്നു തുർക്കി-സിറിയ അതിർത്തിയിലുണ്ടായത്. ദുരന്തമുഖത്ത് നിന്നും നിരവധി ഹൃദയസ്പർശിയും വികാരഭരിതവുമായി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിലേറെ വേദനാജനകമായിരുന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജനിച്ച് വീണ കുഞ്ഞ്. അമ്മയും അച്ഛനും മറ്റ് ബന്ധുക്കളെല്ലാം തനിച്ചാക്കി പോയ ആ പെൺകുരുന്നിന് പേര് ആയി.
ദുരിതത്തിലും ബാക്കിയാകുന്ന പ്രതീക്ഷയുടെ പര്യായമായ വാക്കാണ് അവൾക്ക് നൽകിയിരിക്കുന്നത്. വടക്കൻ സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പിറന്ന കുഞ്ഞ് ഇനി ‘ആയ’ എന്ന പേരിലാകും അറിയപ്പെടുക. ‘ദൈവത്തിന്റെ അടയാളം’ , ‘വിസ്മയം’ എന്നൊക്കെയാണ് ആയ എന്ന വാക്കിന് അർത്ഥം.
ഭൂകമ്പം ഉണ്ടായി പത്ത് മണിക്കൂറിലധികം കഴിഞ്ഞ് ജെൻഡറിസിലെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്ര അബു ഹാദിയയുടെ ജീവനറ്റ ശരീരത്തിൽ വേർപ്പെട്ടിരുന്നില്ല. അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും നാല് സഹോദരങ്ങളും പിറന്നപ്പോഴെ അവൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു.
മാതൃ സഹോദരൻ സലാ അൽ-ബദ്രാന്റെ സംരക്ഷണയിലാണ് ആയ ഇപ്പോൾ. ഇദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തിൽ തകർന്നു. 11 അംഗ കുടുംബം ഇപ്പോൾ താത്കാലിക കൂടാരത്തിലാണ് താമസം. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Comments