വയനാട്: മാനന്തവാടി തലപ്പുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശിയുടെതാണ് കാർ. കാർ പൂർണ്ണമായും കത്തി നശിച്ചെങ്കിലും യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയൊടെയാണ് സംഭവം. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഉടൻ കാർ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. റോഡ് നിർമ്മാണത്തിനായി കൊണ്ടു വന്ന ടാങ്കർ ലോറിയിലെ വെള്ളം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഒരാഴ്ചയ്ക്കിടയിൽ മൂന്നാം തവണയാണ് ജില്ലയിൽ കാറിന് തീ പിടിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയും തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപം കാറിന് തീപിടിച്ചിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി അച്ഛനെയും അമ്മയെയും കാറിൽനിന്ന് പുറത്തിറക്കി ദൂരേക്ക് മാറ്റി നിർത്തുകയായിരുന്നു. ടാറ്റാ നാനോ കാറാണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ചയും ഇവിടെ കാറിന് തീപ്പിടിച്ചിരുന്നു. അന്ന്, കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തു നിന്നു പുക ഉയരുന്നത് കണ്ട് ഒതുക്കി നിർത്തുകയായിരുന്നു. പ്രദേശവാസികൾ ചേർന്നാണ് തീ കെടുത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് കണ്ണൂരിൽ കാറിന് തീപിടിച്ച് പൂർണ്ണ ഗർഭിണിയും ഭർത്താവും മരിച്ചത്. പ്രസവത്തിനായി ആശുപത്രിയിൽ പോകുന്ന വഴിയിയായിരുന്നു അപകടം.
Comments