ദീനദയാൽജി വിട പറഞ്ഞിട്ട് 55 വർഷം. ഭാരത രാഷ്‌ട്രീയ രംഗത്തിന് ഒരു പുത്തൻ മുഖം പ്രദാനം ചെയ്യാൻ അദ്ദേഹം നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ, പ്രയത്‌നങ്ങൾ… ഏത് പാർട്ടിക്കാരും അറിഞ്ഞിരിക്കേണ്ട, പഠിക്കേണ്ട വ്യക്തിത്വം…. രാഷ്‌ട്രീയക്കാർക്ക് ആ ജീവിതം ഒരു എൻസൈക്ളോപീഡിയ തന്നെയാണ്.
ദേശീയ രഷ്‌ട്രീയത്തെ പിന്തുടരുന്നവർ ഏത് പദവി വഹിക്കുമ്പോഴും ദീൻ ദയാൽജിയെ സ്മരിക്കേണ്ടതാണ്.
സ്വയം നേതാവാകാതെ നേതൃഗുണം നിറഞ്ഞ നിരവധി നേതാക്കളെ സൃഷ്ടിച്ചു. അടൽജി, അദ്ധ്വാനിജി, നാനാജി ദേശ്മുഖ്, സുന്ദർ സിംഗ് ഭണ്ഡാരിജീ, ബച്ച്രാജ് വ്യാസ്, ഗ്വാളിയോർ രാജ്മാതാ, അങ്ങിനെ അസംഖ്യം പേർ. അവരെയെല്ലാം ഏത് കൊച്ചുകുട്ടിക്കും അറിയാം. എന്നാൽ, അവരെ അവരാക്കി മാറ്റിയ ദീനദയാൽജിയെ അറിയുന്നവർ ചുരുക്കം. വധിക്കപ്പെടുന്നതിന് 41 ദിവസങ്ങൾക്ക് മുൻപ് ഭാരതീയ ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷൻ ആകുന്നത് വരെ, പാർട്ടി സ്ഥാപിച്ചത് മുതൽ 17 വർഷങ്ങളോളം അദ്ദേഹം പാർട്ടിയുടെ ഏക ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുകയായിരുന്നു. എപ്പോഴും കർട്ടനു പിന്നിൽ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സെന്റിനറി കാലത്ത് കോളേജുകളിൽ അദ്ദേഹത്തെ കുറിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് സർക്കുലർ അയച്ചപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായത്. ഇതാര് എന്നായിരുന്നു ഉയർന്ന ചോദ്യങ്ങൾ.
അദ്ദേഹം മുന്നോട്ട് വെച്ച ”ഏകാത്മ മാനവ വാദം” എന്ന മാർഗരേഖയാണ് അടൽജിയുടെയും മോദിജിയുടെയും സർക്കാരുകൾ അവരുടെ നയങ്ങളുടെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിരിക്കുന്നത്. ”അന്ത്യോദയ” എന്ന നയംതന്നെ അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ് ജനങ്ങൾ കേൾക്കാൻ തുടങ്ങിയത്.
കീർത്തി ഇച്ഛിക്കാതെയുള്ള ആ ജൈത്ര യാത്രയിൽ അദ്ദേഹം പാർട്ടിക്ക് നേടിക്കൊടുത്തത് എന്തൊക്കെ?
1967ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ മൊത്തം വോട്ട്‌ഷെയർ പ്രകാരം കോൺഗ്രസ് കഴിഞ്ഞാൽ ആ പാർട്ടി രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയായി മാറി. ലോക്‌സഭയിൽ മൂന്നാമത്തെ വലിയ കക്ഷി. ഭരണകക്ഷിയായ കോൺഗ്രസ് കഴിഞ്ഞാൽ രണ്ടാം സ്ഥാനം നേടിയ സ്വതന്ത്ര പാർട്ടി. അത് കഴിഞ്ഞാൽ 35 സീറ്റ് നേടിയ ജനസംഘം. അടൽജി, ബൽരാജ് മധോക്, കൻവർലാൽ ഗുപ്ത, എംഎൽ സോന്ധി, ഹുക്കും ചാന്ദ് കച്ച്വായ് തുടങ്ങിയ മഹാരഥർ ലോക്‌സഭയിൽ.
ജനസംഘം ദേശീയ തലത്തിൽ ആകെ വോട്ട് വിഹിതത്തിന്റെ രണ്ടാം സ്ഥാനം നേടിയ ആ കാലത്തിന്റെ പ്രത്യേകത ഓർക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ അംബ്രെല്ല നേതൃത്വം വഹിച്ച കോൺഗ്രസിന്റെ പ്രഭാവത്തിന് വലിയ കോട്ടം വന്നിരുന്നില്ല. നെഹ്രു കുടുംബത്തിന്റെ പ്രഭാവവും നിലനിന്നിരുന്നു. കോൺഗ്രസിന് വേണ്ടി ആ തെരെഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് അദ്ദേഹത്തിന്റെ പുത്രിയും പ്രധാനമന്ത്രിയുമായ ശ്രീമതി ഇന്ദിര ഗാന്ധിയാണ്. ആ പ്രാവശ്യം പല സംസ്ഥാനങ്ങളിലും ജനസംഘം കൂടി പങ്കാളിയായി സംയുക്ത വിധായക് ദൾ സർക്കാരുകൾ നിലവിൽ വന്നു. ചിലയിടത്ത് സിപിഐ കൂട്ടുകക്ഷി മന്ത്രിസഭയിൽ ജനസംഘത്തോടൊപ്പം.
ഗാന്ധിയൻ ശൈലി എന്നു പരക്കെ അറിയപ്പെടുന്ന ദീൻദയാൽ ശൈലി ആയിരുന്നു അദ്ദേഹത്തിന്റെ ദിനചര്യ.
പാർട്ടി കാര്യാലയങ്ങളുടെ പുറത്തു തുന്നി കൂട്ടിയ പഴയ ചെരുപ്പ് കണ്ടാൽ പ്രവർത്തകർ പറയുമായിരുന്നു, ദീൻ ദയാൽജി അകത്തുണ്ടെന്ന്. ചെരുപ്പിന്റെ പരിതാപകരമായ അവസ്ഥ കണ്ട് ദയ തോന്നിയ ഒരു പ്രവർത്തകൻ അദ്ദേഹത്തിന് പുതിയ ഒരു ജോഡി ചെരിപ്പു വാങ്ങിക്കൊടുക്കാൻ തയ്യാറായി. അതിന് ദീൻ ദയാൽജിയുടെ നർമ്മം കലർന്ന മറുപടി ശ്രദ്ധേയമാണ് : ”നിങ്ങൾ എനിക്ക് ചെരുപ്പാണോ ദാനം ചെയ്യുന്നത്, ഓടിപ്പോയി കുറച്ചു ലഡു വാങ്ങി വരൂ, എല്ലാവർക്കും കഴിക്കാമല്ലോ”.
ഒരിക്കൽ പാർട്ടി കാര്യാലയത്തിൽ നിന്ന് മുടി വെട്ടിക്കാൻ പുറത്തുപോയ ദീനദയാൽജി വളരെ വേഗം തിരിച്ചെത്തി. ക്രോപ്പിങ് നിലവാരം വളരെ മോശം. പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി റെഡി: ”ബാർബർ ഷോപ്പിൽ നല്ല തിരക്ക്. പുറത്തിറങ്ങി മറ്റൊരു കടയുണ്ടോ എന്നു തിരയുമ്പോൾ ഒരു ഇടവഴിയിൽ അതാ ഇരിക്കുന്നു, ഒരു ബാർബർ, കസേരക്ക് പകരം ഒരു വലിയ കല്ല്. കണ്ണാടി കസ്റ്റമർ തന്നെ തന്റെ മുഖത്തിന് നേരെ പിടിക്കണം. കടയിലെ ചാർജിന്റെ മൂന്നിലൊന്നു മാത്രം ചാർജ്. ആ പാവത്തിന് ഒരു വരുമാനം. എന്റെ കാര്യം പെട്ടെന്നു തീരുകയും ചെയ്തു. കൂടാതെ ആ നിലവാരത്തിൽ ജീവിക്കുന്നവരുടെ ഇക്കോണോമിക്‌സ് നേരിൽ ചോദിച്ചു മനസ്സിലാക്കാനും കഴിഞ്ഞു.” അദ്ദേഹം ”ഏകാത്മ മാനവ വാദം” തയ്യാറാക്കുന്ന കാലമായിരുന്നു എന്നത് ഇവിടെ പ്രധാനം.
1967 ഡിസംബറിൽ കോഴിക്കോട് നടന്ന ചരിത്ര പ്രസിദ്ധമായ ജനസംഘം ദേശീയ സമ്മേളനത്തിൽ ആണല്ലോ ദീനദയാൽജിക്ക് പ്രത്യേക സാഹചര്യത്തിൽ പാർട്ടി അധ്യക്ഷനായി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്. അത് കഴിഞ്ഞു 41-ാമത് ദിവസം രാഷ്‌ട്രദ്രോഹ ശക്തികളാൽ കൊലചെയ്യപ്പെട്ട അദ്ദേഹത്തിന്റെ മൃതശരീരം മുഗൾസാറായി റെയിൽവേ ട്രാക്കിൽ കാണപ്പെട്ടു. കോഴിക്കോട് സമ്മേളനം കഴിഞ്ഞ് പിറ്റേന്നു അളകാപുരി ഹോട്ടലിലെ ദീനദയാൽജിയുടെ റൂം. ”ദ ഹിന്ദു”വിന്റെ ലേഖകനും റൂമിലുണ്ട്. പത്രത്തിന് നൽകിയ ഇന്റെർവ്യൂവിന്റെ ഡ്രാഫ്റ്റ് കൊണ്ട് വന്നതാണ് അദ്ദേഹം, ദീനദയാൽജിയുടെ അപ്രൂവലിന്. ആ സമയം അലക്കിയ വസ്ത്രങ്ങളുമായി ഡോബി വന്നു. ”അരെ ഭായി ബൈട്ടോ നാ” എന്നു പറഞ്ഞും കൊണ്ടാണ് ഭാരതത്തിലെ രണ്ടാമത്തെ ശക്തമായ രാഷ്‌ട്രീയ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ഡോബിയെ സ്വീകരിച്ചത്. ദീനദയാൽജിയുടെ മരണ വാർത്ത അറിഞ്ഞ ഡോബി ഈ കാര്യം പറഞ്ഞു കൊണ്ടാണ് കരഞ്ഞത്.
കോളേജ് വിദ്യാഭ്യാസകാലത്ത് ഹോസ്റ്റൽ ജീവിതം. ശൈശവ കാലത്ത് മാതാപിതാക്കളെ നഷ്ട്ടപ്പെട്ട കുട്ടിയെ വളർത്തിയത് റെയിൽവേ ഗേറ്റ്മാനായ അമ്മാവൻ. സ്വാഭാവികമായും ദാരിദ്ര്യം കൂടപ്പിറപ്പ്. അത് കൊണ്ട് ഹോസ്റ്റൽ ജീവിതക്കാലത്ത് ഭക്ഷണം സ്വയം പാകം ചെയ്താണ് കഴിച്ചിരുന്നത്. ഒരിക്കൽ മാർക്കറ്റിൽ നിന്നു പച്ചക്കറി വാങ്ങി തിരിച്ചു വന്ന ദീൻ ദയാൽജി ചില്ലറ നാണയം എണ്ണി നോക്കിയപ്പോൾ കണ്ടത് തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു എടുക്കാത്ത നാണയം പച്ചക്കറിക്കാരന് തെറ്റി കൊടുത്തു പോയി എന്നാണ്. കുറ്റബോധം അദ്ദേഹത്തെ വേദനിപ്പിച്ചു. ആ സന്ധ്യ നേരത്ത് അദ്ദേഹം മാർക്കറ്റിലേക്ക് തിരിച്ചു. പച്ചക്കറിക്കാരൻ ആണെങ്കിൽ രാത്രി തുടങ്ങിയതോടെ എല്ലാം കെട്ടിപ്പെറുക്കി വീട്ടിൽ പോകാനുള്ള തിരക്കിൽ. ആ ഒരു കൊച്ചു നാണയത്തിന് വേണ്ടി സഞ്ചി തപ്പി സമയം കളയാൻ അയാൾക്ക് താൽപ്പര്യമില്ല. പക്ഷേ, ദീനദയാൽജി ഉറച്ചു നിന്നു. അവസാനം എടുക്കാത്ത നാണയം വാങ്ങി, പകരം നല്ല നാണയം നൽകിയാണ് ദീൻ ദയാൽജി ഹോസ്റ്റലിലേക്ക് തിരിച്ചു പോയത്.
ഒരിക്കൽ സംഘത്തിന്റെ ഒരു പരിപാടി നാഗ്പൂരിൽ. പരിവാർ സംഘടനകളുടെ തെരെഞ്ഞെടുക്കപ്പെട്ട ചുമതലക്കാരും അതിൽ പങ്കെടുക്കണം. ഉത്തർപ്രദേശിൽ നിന്നു നിശ്ചയിക്കപ്പെട്ടവരിൽ പലരും ഇല്ല. ദീനദയാൽജി സംസ്ഥാനത്തെ നേതാവിനോടു കാരണം ചോദിച്ചു, അവിടെ തിരെഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പലരും അവിടെ നിന്നു പ്രവർത്തിക്കണം എന്നാണ് തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. ”സംഘ കാര്യത്തെക്കാൾ വലുതല്ല, ഇലക്ഷൻ” എന്നായിരുന്നു മറുപടി.
ഒരിക്കൽ ദ്വീതീയ സർസംഘചാലക് പരമ പൂജനീയ ഗുരുജിയും ദീനദയാൽജിയും ഒരേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഗുരുജി ഫസ്റ്റ് ക്ലാസിൽ. ദീനദയാൽജി തേർഡ് ക്ലാസിൽ. ഇടയ്‌ക്ക് അദ്ദേഹത്തിന് ഗുരുജിയെ കണ്ട് ഒരു കാര്യം ചർച്ച ചെയ്യാന്നുണ്ടായിരുന്നു. ഒരു സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോൾ അദ്ദേഹം ഗുരുജിയുടെ കംപാർട്‌മെന്റിൽ എത്തി. ചർച്ചയ്‌ക്ക് ശേഷം തിരിച്ചു സ്വന്തം തേഡ് ക്ലാസിലേക്ക്. അടുത്തതായി അദ്ദേഹം ടിക്കറ്റ് എക്‌സാമിനറെ കണ്ടുപിടിച്ചു. ഗുരുജിയോടടുത്ത് ചിലവിട്ട ദൂരത്തിന്റെ ഫസ്റ്റ് ക്ലാസ്സ് മൂല്യം കണക്കാക്കി അദ്ദേഹത്തിന് കൊടുത്തു. റെസീപ്റ്റ് വേണോ എന്നു ചോദിച്ചപ്പോൾ ‘ഒഫ് കോർസ്’ എന്നായിരുന്നു മറുപടി.
കോളേജ് കാലഘട്ടം മുതൽ രാഷ്‌ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെടുകയും സജീവ പ്രവർത്തകനാകുകയും ചെയ്ത ദീനദയാൽജി തന്റെ ജീവിതം സംഘത്തിനായി അർപ്പിക്കാൻ തീരുമാനിച്ചിരുന്നു. മെട്രിക്കുലേഷൻ മുതൽ ബിടി (ഇന്നത്തെ ബിഎഡിന് തുല്ല്യം) വരെയുള്ള പരീക്ഷകൾ ഒന്നാം റാങ്കും ഗോൾഡ് മെഡലും ഒക്കെ നേടി പാസായ അദ്ദേഹത്തിന് തന്റെ ജന്മസ്ഥലമായ മഥുര ഭാഗത്തെ രാജാവ് സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളിൽ അദ്ധ്യാപകനായി നിയമനം കൊടുത്തെങ്കിലും സ്‌നേഹപൂർവം നിരസിച്ചു കൊണ്ട് അദ്ദേഹം സംഘത്തിന്റെ മുഴുവൻ സമയ പ്രചാരക് ആയി പ്രവർത്തിച്ചു. ഉത്തർപ്രദേശിന്റെ സഹപ്രാന്ത് പ്രചാരക് ആയി പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹം ജനസംഘം സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖേർജിയോടൊപ്പം പ്രവർത്തിക്കാൻ നിയുക്തനായത്. ജനസംഘത്തിന്റെ ദേശീയ ചുമതലകൾ വഹിക്കുമ്പോഴും അദ്ദേഹം അടിമുടി സ്വയംസേവകനായി ജീവിച്ചു. എവിടെ പോകുമ്പോഴും ശാഖയിൽ പോകാനുള്ള കാക്കി ട്രൗസർ പെട്ടിയിൽ ഉണ്ടായിരുന്നു. ഉജ്ജ്വല എഴുത്തുകാരൻ, സാമ്പത്തിക-സാമൂഹിക ശാസ്ത്ര വിദഗ്ധൻ, അതുല്ല്യ സംഘാടകൻ, എന്നിങ്ങിനെ വിശേഷണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ മഹത്വം ! ”ശങ്കരാചാര്യർ” എന്ന നാടകം ഒറ്റ രാത്രി കൊണ്ടാണ് അദ്ദേഹം എഴുതി തീർത്തത്.
സതീശൻ തലപ്പിള്ളിൽ
ഓർഗനൈസർ പാഞ്ചജന്യ എന്നീ ദേശീയ പ്രസിദ്ധീകരണങ്ങളുടെ കേരളത്തിലെ മുതിർന്ന ലേഖകനാണ്. അടിയന്തിരാവസ്ഥക്കാലത്ത് സംഘപ്രചാരകനായിരുന്നു.കൊച്ചി സംഘ ജില്ലയുടെ കാര്യവാഹ് ആയി പ്രവർത്തിച്ചു.
നിരവധി പുസ്തകങ്ങൾ രചിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ എറണാകുളത്ത് സ്ഥിരതാമസം.
Comments