ഭാരതീയ ജനതാ പാർട്ടിയുടെ ആശയധാരക്കടിസ്ഥാനം നൽകിയ എകാത്മ മാനവ ദർശനത്തിന്റെ ഉപജ്ഞാതാവും ജനസംഘം ദേശീയ അധ്യക്ഷനുമായിരുന്ന ദീനദയാൽ ഉപാദ്ധ്യായയുടെ ഓർമകൾക്ക് ഇന്ന് 55 വയസ്. ഭാരതീയ ചിന്തകൾക്കനുസൃതമായി ചിട്ടപ്പെടുത്തിയ ഒരു സാമ്പത്തിക സാമൂഹിക തത്വ സംഹിതയാണ് എകാത്മ മാനവ ദർശനം. വൈദേശിക ആശയങ്ങളുടെ ഇരുട്ടിലാണ്ടുപോയ ജനതയ്‌ക്കു മുന്നിൽ ഭരതീയ ദർശനത്തിന്റെ വെളിച്ചത്തിൽ പുതിയ രാഷ്‌ട്രമീമാംസയുമായി അവതരിച്ച യുഗപുരുഷനാണ് ദീനദയാൽ ഉപാദ്ധ്യായ. ചിതി , കാലദേശാവസ്ഥകൾക്കനുസരിച്ച് എന്ത് മാറ്റങ്ങൾ വന്നാലും മാറാതെ നിലനിൽക്കുമെന്നും ഏത് ആദർശങ്ങൾക്ക് വേണ്ടിയാണോ രാഷ്‌ട്രം ആവിർഭവിച്ചത് ആ ആദർശങ്ങളോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കുമെന്നും രാഷ്‌ട്രത്തിന്റെ ചൈതന്യം ക്ഷയിക്കാതിരിക്കുകയും ചെയ്യുമെന്നും രാഷ്‌ട്രത്തിന്റെ സ്വരൂപം ഏക ജനതയുടെ സാമൂഹ്യമായ മൂല പ്രകൃതിയാണ് നിർണയിക്കുന്നതെന്നും പ്രസിദ്ധമായ ഏകാത്മമാനവദർശനം അവതരിപ്പിച്ചു കൊണ്ടദ്ദേഹം സമർത്ഥിച്ചു.
1916 സെപ്റ്റംബർ 25ന് ഉത്തർപ്രദേശിലെ മഥുരയിലായിരുന്നു ദീന ദയാൽജിയുടെ ജനനം. ദുരന്തങ്ങൾ ഇടിവെട്ടി പെയ്തിറങ്ങിയ ജീവിതമാണ് അദ്ദേഹത്തിന്റെത്, മൂന്ന് വയസ്സ് തികഞ്ഞപ്പോഴേക്കും പിതാവും എട്ടാമത്തെ വയസിൽ മാതാവും പതിനെട്ടാം വയസ്സിൽ പ്രിയപ്പെട്ട സഹോദരൻ ശിവദയാലിനെയും എം.എ പരീക്ഷക്ക് തയ്യാറെടുക്കവെ ഏറെ അടുപ്പമുള്ള പിതൃസഹോദരപുത്രിയും ഏക സഹോദരിയും അദ്ദേഹത്തെ വിട്ടു പോയി സഹോദരിയുടെ മരണത്തിന്റെ ആഘാതം എംഎ പരീക്ഷ തന്നെ മുടക്കി. സ്‌കൂൾ പഠനം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയ അദ്ദേഹം കാൺപൂരിലെ സനാതന ധർമ്മ കോളജിൽ നിന്ന് ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആഗ്രയിലെ ജോൺസ് കോളജിൽ ചേർന്നു. തുടർന്ന് പ്രവിശ്യ സർക്കാർ സർവീസിൽ ഉദ്യോഗം ലഭിച്ചെങ്കിലും സാമൂഹ്യ പ്രവർത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിച്ചു.
രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിലൂടെയാണ് ദീനദയാൽ ഉപാദ്ധ്യായ പൊതുപ്രവർത്തനം ആരംഭിച്ചത്, തുടർന്ന് ബിജെപിയുടെ പൂർവ്വരൂപമായ ഭാരതീയ ജനസംഘത്തിലെക്ക് നിയോഗിക്കപ്പെട്ടു. ജനതയുടെ സാമൂഹ്യ ജീവിതത്തിലലിഞ്ഞു ചേർന്ന് അവരിലൊരാളായി ജീവിച്ച നേതാവായിരുന്നു അദ്ദേഹം. സനാതന ധർമ്മ കോളജിൽ പഠിക്കുമ്പോൾ ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറുമായി പരിചയപ്പെട്ടു. 1942ൽ സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. മഹാനായ സംഘാടകനായിരുന്ന ദീനദയാൽ ഉപാദ്ധ്യായ ലാളിത്യത്തിന്റെയും ആദർശത്തിന്റെയും പ്രതൃക്ഷ രൂപമായിരുന്നു. ദേശസ്‌നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ രാഷ്‌ട്രധർമ്മ എന്ന മാസികയും സന്ദേശ് എന്ന പത്രവും പാഞ്ചജന്യ എന്ന വാരികയും ആരംഭിച്ചു.
ഭാരതീയ ജനസംഘം സ്ഥാപിതമായതിനു ശേഷം ദീനദയാൽ ഉപാദ്ധ്യായയുടെ ജനസംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ദീനദയാൽ ഉപാദ്ധ്യായയുടെ സംഘാടന പാടവം തെളിയിക്കപ്പെട്ട കാലമായിരിന്നു. പതിനഞ്ചു വർഷത്തോളം അദ്ദേഹം ജനസംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. മികവു കൊണ്ട് ജനസംഘത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ‘ഇതുപോലെ രണ്ട് ദീനദയാൽമാരെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഭാരതത്തിന്റെ മുഖം തന്നെ മാറ്റിയേനെ’ എന്നാണ് ശ്യാമ പ്രസാദ് മുഖർജി ദീനദയാൽ ഉപാദ്ധ്യായയുടെ പ്രവർത്തന മികവിനെ പ്രകീർത്തിച്ച് പറഞ്ഞത്. 1967ലെ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറുകയും 8 സംസ്ഥാനങ്ങളിൽ ഭരണത്തിലും പങ്കാളികളായി. തുടർന്ന് 1953ൽ ജനസംഘ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി കാശ്മീർ ജയലിൽ കൊല്ലപ്പെട്ടതിനു ശേഷം ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ വെറും 43 ദീവസം മാത്രമേ ആ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാൻ സാധിച്ചിച്ചൊള്ളൂ. ലഖ്‌നൗ -പാട്‌ന മദ്ധ്യേയുള്ള മുഗൾ സരായി റെയിൽവേ സ്റ്റേഷനടുത്ത് ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ അദ്ദേഹത്തിന്റെ മൃതശരീരം കാണപ്പെടുകയായിരുന്നു. കൊലപാതകമാണെന്ന് ഏറെക്കുറെ ഉറപ്പായ ഈ സംഭവത്തിന്റെ ഉത്തരവാദികളെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല.
‘സൂര്യചന്ദ്രന്മാർ മറഞ്ഞു ഇനി നമുക്ക് നക്ഷത്രങ്ങളുടെ വെളിച്ചത്തിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ്’ ദീനദയാൽ ജിയുടെ ഭൗതിക ശരീരം സംസ്‌ക്കരിച്ച ശേഷം നടന്ന അനുസ്മരണ യോഗത്തിൽ വാജ്‌പേയി പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിനു പിന്നിൽ ദീനദയാലിന്റെ അശ്രാന്ത പരിശ്രമവുമുണ്ട്. മുഗൾസാരായ് റയിൽവേ സ്റ്റേഷനിൽ 5 രൂപ നോട്ടും കയ്യില്ലിറുക്കി പിടിച്ചു മരിച്ചുകിടന്ന ആ മഹാതപസ്വി നൽകിയ ഊർജ്ജമാണ് ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ കാതൽ. രാഷ്‌ട്ര സേവനത്തിനായി ചിരം ജ്വലിക്കുന്ന തിരിനാളത്തിന്, രാഷ്‌ട്രഭക്തിക്ക് സമർപ്പിതമായ ജീവിതത്തിന്, രാഷ്‌ട്രദേവതയ്‌ക്കായ് സ്വയം സമർപ്പിക്കപ്പെട്ട പുഷ്പ്പത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമങ്ങൾ
കർമയോഗിയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമങ്ങൾ..
അശ്വിൻ ഇലന്തൂർ
Comments