ജയ്പൂർ: ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റർ ദൂരമുളള സ്‌ട്രെച്ച് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ഡൽഹി-ദൗസ-ലാൽസോട്ട് സ്‌ട്രെച്ചിന്റെ ഉദ്ഘാടനവേളയിൽ പങ്കുച്ചേരാൻ ഏകദേശം രണ്ട് ലക്ഷത്തിലധികം പേരാകും എത്തുകയെന്ന് രാജസ്ഥാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ നിരവധി പേരെ ക്ഷണിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച എക്‌സ്പ്രസ്‌വേയാണ് ഇതെന്ന് സതീഷ് പൂനിയ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകൾ ഇവിടം സന്ദർശിക്കാനെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ ബഹുദൂരം മുന്നേറുകയാണെന്ന് ബിജെപി നേതാവ് അരുൺ സിംഗ് പറഞ്ഞു.
12,150 കോടി രൂപ ചെലവിലാണ് സ്‌ട്രെച്ച് നിർമിച്ചത്. ഈ പാത തുറക്കുന്നതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറയും. ഇത് ഈ മേഖലയുടെ സാമ്പത്തിക വികസനത്തിന് ഊർജമേകും. 1,386 കിലോ മീറ്റർ നീളത്തിൽ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് വേയാണ് ഡൽഹി-മുംബൈ അതിവേഗ പാത. പാത പൂർണമാകുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലെ ആകെ ദൂരം 1,424 കി.മീറ്ററിൽ നിന്നും 1,242 കിലോ മീറ്ററായി കുറയും. യാത്രാസമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയുകയും ചെയ്യും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പ്രധാന നഗരങ്ങളായ കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങി നഗരങ്ങളെ പാത ബന്ധിപ്പിക്കുന്നുണ്ട്.
Comments