200 വർഷം മുൻപ് നിർമ്മിച്ച മാരിയമ്മൻ ക്ഷേത്രം പുനർനിർമ്മിക്കാൻ കോടികൾ ചിലവിട്ട് സിംഗപ്പൂർ സർക്കാർ .സിംഗപ്പൂർ ഉപപ്രധാനമന്ത്രി ലോറൻസ് വോങാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഹിന്ദു ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നു നൽകിയത് .
20,000-ത്തിലധികം ഭക്തരാണ് മഹാകുംഭാഭിഷേക സമയത്ത് ക്ഷേത്രത്തിലെത്തിയത് . പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സിംഗപ്പൂർ സർക്കാർ 2.6 മില്യൺ ഡോളറാണ് ചെലവഴിച്ചത് . ശ്രീകോവിലുകളിലും താഴികക്കുടങ്ങളിലും കൊത്തുപണികൾക്കായി ഇന്ത്യയിൽ നിന്നുള്ള 12 വിദഗ്ധ ശിൽപികളും കരകൗശല വിദഗ്ധരും സിംഗപ്പൂരിൽ എത്തിയിരുന്നു .
തമിഴ്നാട്ടിലെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റുകളുടെ പുനരുദ്ധാരണ ഉപദേഷ്ടാവ് കൂടിയായ മുഖ്യ ശിൽപി ഡോ.കെ.ദക്ഷിണാമൂർത്തിയുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം നടന്നത്.
“ഇത് മൾട്ടി കൾച്ചറൽ സിംഗപ്പൂരിന്റെ ഭാഗമാണ്, ഇവിടെ മുഴുവൻ സമൂഹവും പരസ്പരം സാംസ്കാരികവും മതപരവുമായ നാഴികക്കല്ലുകൾ ആഘോഷിക്കാൻ ഒത്തുചേരുന്നു, ഇന്ന് ശ്രീ മാരിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ ആഘോഷിക്കാൻ ഇവിടെയെത്തിയ 20,000 ത്തോളം ആളുകളെ രാവിലെ പെയ്ത മഴ പോലും തളർത്തിയില്ല! .” ഡെപ്യൂട്ടി പ്രധാനമന്ത്രി വോംഗ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ശ്രീ മാരിയമ്മൻ ക്ഷേത്രം 1827 ൽ നരൈന പിള്ള സ്ഥാപിച്ചതാണ്. ദ്രാവിഡ ശൈലിയിലാണ് ഇത് നിർമ്മിച്ചത്. 1819 മെയ് മാസത്തിൽ സർ സ്റ്റാംഫോർഡ് റാഫിൾസിനൊപ്പം സിംഗപ്പൂരിൽ എത്തിയ ഒരു സർക്കാർ ഗുമസ്തനായിരുന്നു നരൈന പിള്ള. 1831-ൽ സ്വകാര്യ ഭൂമി ദാനം ചെയ്തപ്പോൾ ക്ഷേത്രാങ്കണം വിപുലീകരിച്ചു.
നിലവിലുള്ള ക്ഷേത്രനിർമ്മാണത്തിന്റെ ഏറ്റവും പഴയ ഭാഗങ്ങൾ 1843 ലുള്ളതാണ്. ക്ഷേത്രപരിസരത്തെ വിപുലമായ ശിൽപങ്ങളും അലങ്കാരങ്ങളും നിർമ്മിച്ചത് തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ ജില്ലകളിലെ വിദഗ്ധരായ കരകൗശല വിദഗ്ധരാണ് . 1862-1863 കാലഘട്ടത്തിൽ നിർമ്മിച്ചതാണ് ഇന്നത്തെ ക്ഷേത്രനിർമ്മാണത്തിന്റെ ഒരു പ്രധാന ഭാഗം .
ഈ ക്ഷേത്രം ഇപ്പോൾ ദേശീയ സ്മാരകമായി ഗസറ്റ് ചെയ്യപ്പെട്ടു. കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, യൂത്ത്, സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദു എൻഡോവ്മെന്റ് ബോർഡാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്
Comments