ന്യൂഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തുകളിലേക്ക് എത്തിയ സമ്മതിദായകരെ ആശംസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ജനാധിപത്യത്തിന്റെ ഉത്സവമാണ് വോട്ടെടുപ്പെന്നും ഇതിൽ പങ്കാളികളായ ത്രിപുരയിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങളെന്നും ജെ.പി നദ്ദ പറഞ്ഞു. 3,337 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെയാണ് നടന്നത്.
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ത്രിപുര മാറി. 60 അംഗ നിയമസഭാ സീറ്റുകളിലേക്ക് 20 സ്ത്രീകൾ ഉൾപ്പെടെ 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. തിരഞ്ഞടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം 28.14 ലക്ഷം വോട്ടർമാരിൽ 14,15,233 പേർ പുരുഷന്മാരും 13,99,289 പേർ സ്ത്രീകളും 62 പേർ ട്രാൻസ്ജെൻഡേഴ്‌സുമാണ്.
ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ജെ.പി നദ്ദ തുടങ്ങിയവർ എത്തിയിരുന്നു. ശക്തമായ പ്രചാരണം നടന്ന ത്രിപുരയിൽ ഇത്തവണ സിപിഎമ്മും കോൺഗ്രസും ഒന്നിച്ചാണ് മത്സരിച്ചത്. നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുംദിവസങ്ങളിൽ നടക്കും.
Comments