ഇസ്ലാമാബാദ്: അന്താരാഷ്ട്ര നാണയ നിധിയുമായുള്ള പാകിസ്താന്റെ കരാറിനെ ”ട്രീറ്റ്മെന്റ് ഓഫ് ക്യാൻസർ വിത്ത് ഡിസ്പ്രിൻ (ആസ്പ്രിൻ) എന്ന് വിശേഷിപ്പ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഐഎംഎഫ് വായ്പ താത്കാലിക ആശ്വാസം മാത്രമാണ് നൽകുക. ഇത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. വായ്പകളുടെ എണ്ണത്തിൽ മാത്രമാവും വർദ്ധനവുണ്ടാവുക എന്ന് അദ്ദേഹം പരാമർശിച്ചു.
സമാൻ പാർക്കിലെ വസതിയിൽ വച്ച് നടന്ന ടെലിവിഷൻ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. ശ്രീലങ്കയെപ്പോലെ അരാജകത്വത്തിലേക്കാണ് പാകിസ്താന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ തള്ളിവിടുന്നത്. രാജ്യത്തെ ഇതിൽ നിന്ന് കരകയറ്റാനുള്ള ഏക മാർഗ്ഗം പൊതു തിരഞ്ഞെടുപ്പ് നടത്തുകയാണ്. പാകിസ്താനിലെ ജനങ്ങളുടെ പിന്തുണയുള്ള സർക്കാരിന് മാത്രമേ പ്രതിസന്ധികൾ തരണം ചെയ്യാനും കാര്യക്ഷമമായി മുന്നോട്ട് പോകുവാനും സാധിക്കൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പാക് ഭരണകൂടവും അന്താരാഷ്ട്ര നാണയ നിധിയും 10 ദിവസം നീണ്ട ചർച്ചയ്ക്കൊടുവിൽ 1.1 ബില്യൺ ഡോളർ വായ്പയ്ക്കുള്ള ധാരണയിലെത്തുകയായിരുന്നു. എന്നാൽ വായ്പ തുക പിൻവലിക്കുന്നതിലുള്ള സ്റ്റാഫ് ലെവൽ കരാറിൽ പാകിസ്താൻ പരാജയപ്പെട്ടു.
Comments