എറണാകുളം: മഹാശിവരാത്രി ദിനത്തിൽ ഭക്തരെ വരവേൽക്കാൻ ആലുവ മണപ്പുറം ഒരുങ്ങി. കൊറോണ മഹാമാരിക്ക് ശേഷം എത്തുന്ന ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ ഭക്തർ മണപ്പുറത്തേക്ക് എത്തി തുടങ്ങി. ആലുവ മണപ്പുറത്തെ പ്രധാന ചടങ്ങായ ബലി തർപ്പണത്തിന് വൈകുന്നേരത്തൊടെ തുടക്കമാകും. ബലിതർപ്പണം നാളെ ഉച്ചവരെ നീളും.
പിതൃ മോക്ഷം തേടി പതിനായിരങ്ങൾ ആലുവ ശിവരാത്രി മണപ്പുറത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമുണ്ടാകും. ആലുവ നഗരസഭ, പൊലീസ്, അഗ്‌നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു. സുരക്ഷയ്‌ക്ക് മാത്രമായി 1200 ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്‌ക്ക് രണ്ടു വരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി 210 പ്രത്യേക സർവ്വീസുകൾ നടത്തും. സ്വകാര്യ ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റും അനുവദിച്ചിട്ടുണ്ട്.
Comments