മുംബൈ : തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് പിന്നാലെ മുംബൈയിലെ ബാലാസാഹേബ് താക്കറെ സ്മാരകം സന്ദർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പാർട്ടി ചിഹ്നമായ അമ്പും വില്ലും നൽകി കൊണ്ട് ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെ സ്മാരകം സന്ദർശിച്ച് ഏകനാഥ് ഷിൻഡെ പുഷ്പാർച്ചന നടത്തിയത്. ബാലാസാഹേബ് താക്കറെയുടെ അനുഗ്രഹം തങ്ങൾക്കൊപ്പമുണ്ടെന്നും ഷിൻഡെ പറഞ്ഞു.
‘ബാലാസാഹേബ് താക്കറെയുടെ അനുഗ്രഹം ലഭിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് ഞങ്ങൾ സർക്കാർ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊണ്ടാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു’ എന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു
ഉദ്ധവ് പക്ഷം നേതൃത്വം നൽകിയിരുന്ന മഹാവികാസ് അഘാഡി സഖ്യസർക്കാരിനെ തകർത്തത് ശിവസേനയിൽ നിന്ന് തന്നെ ഉയർന്ന ഷിൻഡെ വിഭാഗമായിരുന്നു. ബാലസാഹേബ് താക്കറെയുടെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ വാദിച്ചുവെങ്കിലും ഭൂരിപക്ഷം വരുന്ന ശിവസേനാംഗങ്ങളും ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നതോടെ യഥാർത്ഥ ശിവസനേ ഏത് വിഭാഗമാണെന്ന കാര്യത്തിൽ വ്യക്തത വന്നു.
എങ്കിലും നിയമത്തിന്റെ കണ്ണിൽ ശിവസേനയുടെ രണ്ട് വിഭാഗമായി തന്നെ ഉദ്ധവും ഷിൻഡെയും നിലക്കൊണ്ടു. ഒടുവിൽ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ശിവസേനയുടെ ചിഹ്നത്തിന് വേണ്ടി ഇരുവിഭാഗവും അവകാശമുന്നയിച്ചു. തുടർന്ന് യഥാർത്ഥ ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച കമ്മീഷൻ ഷിൻഡെ വിഭാഗത്തിന് വാളും പരിചയും ഉദ്ധവ് വിഭാഗത്തിന് കത്തുന്ന ടോർച്ചും അനുവദിച്ചു. കമ്മീഷൻ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞത് എപ്പോഴും ഷിൻഡെ പക്ഷത്തിനായിരുന്നു.
Comments