മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകളടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്. പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസുകളിൽ ഹൈക്കോടതിയുടെ എല്ലാ നടപടികളും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് നജീബ് കാന്തപുരം സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ചുള്ള വാദം സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് വരും.
എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് സുപ്രീം കോടതിയെ സമീപിച്ചത്. മുൻപ് തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കില്ലെന്ന നജീബ് കാന്തപുരം എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പിലെ തപാൽ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
സംഭവത്തിൽ നാല് ആഴ്‌ച്ചയ്‌ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചു. സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്തും. സ്പെഷ്യൽ തപാൽ വോട്ടുകൾ അടങ്ങിയ ബാലറ്റ് പെട്ടി കാണാതായതടക്കം നാല് വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കേണ്ടത്. മാത്രമല്ല കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കുന്നതിൽ നിയമപരമായുള്ള തടസവും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ആവശ്യപ്പെട്ടാൽ എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.
Comments