ചെന്നൈ : ആറ് മത്സ്യബന്ധന തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊളളക്കാർ ആക്രമിച്ചത്. മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ലക്ഷങ്ങൾ വിലമതിപ്പുളള ഉപകരണങ്ങൾ കൊള്ളയടിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം നമീബിയാർ നഗറിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയ തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. തോപ്പുതുറയ്‌ക്ക് സമീപത്ത് വച്ച് നാല് മത്സ്യബന്ധന ബോട്ടുകളിലായി എത്തിയ 10 ശ്രീലങ്കൻ പൗരന്മാർ ഇവരുടെ ബോട്ടുകൾ തടഞ്ഞു. തുടർന്ന് അതിക്രമിച്ച് ബോട്ടിൽ കയറിയ ഇവർ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.
ആക്രമണത്തിൽ ബോട്ട് ഉടമ മുരുകന്റെ ഇടതുകൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം മത്സ്യം, ജിപിഎസ് ഉപകരണങ്ങൾ, ബാറ്ററി തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ നശിപ്പിച്ചു.
ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ ആക്രമിക്കുന്നത് പതിവാണെന്ന് നമ്പ്യാർ നഗറിലെ മത്സ്യതൊഴിലാളി വീരപ്പൻ പറഞ്ഞു. ആക്രമണത്തിനിരയാക്കി ഉപജീവനമാർഗ്ഗം തടയുകയാണ് ശ്രീലങ്കൻ അക്രമികളുടെ ലക്ഷ്യമെന്നും ഇതിനെതിരെ കർശനമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments