ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത കൊച്ചനുജൻ മാധവും അനുജത്തി ധനലക്ഷമിയും തങ്ങൾക്കുള്ള വിവാഹ വസ്ത്രങ്ങളുമായി വന്നപ്പോൾ സന്തോഷം അടക്കാൻ സാധിച്ചില്ല ലയജയ്‌ക്കും സിജിയ്‌ക്കും. വിധി തളർത്താൻ ശ്രമിച്ചിട്ടും തളരാത്ത രണ്ട് പേരാണ് ലയജയും സിജിയും. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് വീൽച്ചെയറിലായ കോഴിക്കോട് തലയാട് സ്വദേശി ലയജയും വീഴ്ചയിൽ ശരീരം തളർന്ന ഇടുക്കിയിലെ സിജി ജോസഫുമാണ് വിധി ഉയർത്തിയ വെല്ലുവിളികളെ മറികടന്ന് വിവാഹിതരായത്.
ഭിന്നശേഷിക്കാരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘കൂട്ട’ത്തിലെ അംഗങ്ങളാണ് സിജിയും ലയജയും. ഈ കൂട്ടായ്മയിലെ സൗഹൃദമാണ് ഇവരെ പരസ്പരം അടുപ്പിച്ചത്. ഈ സൗഹൃദ കൂട്ടായ്മ ഇവർക്ക് നൽകിയതാണ് മാധവിനേയും ധനലക്ഷമിയേയും. ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളാണ് രണ്ടുപേരും.
കല്യാണക്കാര്യം അറിഞ്ഞതോടെ ഇരുവരെയും നേരിൽക്കണ്ട് വിവാഹസമ്മാനം നൽകാൻ മാധവും ധനലക്ഷ്മിയും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തലയാട് പാരിഷ്ഹാളിൽ നടന്ന വിരുന്നിലെത്തിയാണ് ലയജയ്‌ക്കും സിജിയ്‌ക്കുമുള്ള വിവാഹ വസ്ത്രങ്ങളും ലയജയുടെ അമ്മയ്‌ക്കുള്ള വസ്ത്രങ്ങളും സമ്മാനിച്ചത്.
ഇടുക്കിയിൽ പെരുമ്പൻകുത്തിലെ റിവർ ലാൻഡ് റിസോർട്ടിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളെ സാക്ഷി നിർത്തി സിജി ലയജയ്‌ക്ക് മിന്നുചാർത്തി. ഇരുകാലുകളും തളർന്നതാണെങ്കിലും വീൽച്ചെയറിൽ ഇരുന്ന് കുടയും ആഭരണങ്ങളും നെറ്റിപ്പട്ടവും നിർമിച്ചും തയ്യൽ ജോലി ചെയ്തുമാണ് ലയജ ജീവിതം മുന്നോട്ട കൊണ്ടുപോകുന്നത്.
Comments