കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ലൈഫ് മിഷൻ കോഴ കേസിൽ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്‌ച്ച കൊച്ചി ഓഫീസിൽ ചോദ്യംചെയ്യലിനായി ഹാജരാകണെന്ന് സിഎം രവീന്ദ്രന് ഇഡി സമൻസ് അയച്ചു. 2020-ൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് സിഎം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ആരോപണം ഉന്നയിച്ചിരുന്നു.
മാത്രമല്ല ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രൻ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളിൽ ഇഡി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊറോണയും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങൾ നിരത്തി തുടക്കത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി എം രവീന്ദ്രൻ പിന്നീട് ഇഡിക്ക് മുന്നിൽ ഹാജരാവുകയായിരുന്നു. തുടർച്ചയായി 13-മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്. ഇഡി ചോദ്യം ചെയ്യലിന് പിന്നാലെ രവീന്ദ്രനെ നിർണായക പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന്ബിജെപി അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും പാർട്ടിയും രവീന്ദ്രനെ സംരക്ഷിക്കുകയായിരുന്നു.
ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചാറ്റുകൾ പുറത്ത് വന്നതോടെയാണ് സിഎം രവീന്ദ്രൻന്റെ പേര് വീണ്ടും ചർച്ചയായത്. നിലവിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രൻ കോഴിക്കോട് ജില്ലയിലെ പാർട്ടി കോട്ടയായ ഒഞ്ചിയം സ്വദേശിയാണ്. സാധാരണ പാർട്ടി പ്രവർത്തകനായാണ് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് രവീന്ദ്രൻ പാർട്ടിയുടെ വിശ്വസ്തനായി. പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് മാറ്റി. എൽഡിഎഫ് കൺവീനറായ പി വി കുഞ്ഞിക്കണ്ണന്റെ സഹായിയായാണ് 1980-കളിൽ രവീന്ദ്രൻ തിരുവനന്തപുരത്തേക്ക്് എത്തുന്നത്. പിന്നീടിങ്ങോട്ട് 40 വർഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു സി എം രവീന്ദ്രൻ. തുടർന്ന് ഇത്തരം നിയമനങ്ങളിൽ ഏറ്റവുമൊടുവിലായാണ് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള സിഎം രവീന്ദ്രൻ സകല മാനദണ്ഡങ്ങളും മറികടന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തിലേക്ക് എത്തിച്ചേർന്നത്.
Comments