വൈഷ്ണവാചാരമായ ഏകാദശിവ്രതം അനുഷ്ഠിക്കുമ്പോൾ സർവപാപങ്ങളും നശിക്കുന്നു. ഏകാദശിവ്രതം പോലെ അക്ഷയ പുണ്യഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല.
ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ആ ദിനത്തിൽ പൂർണ്ണ ഉപവാസത്തിൽ ഇരിക്കണമെന്ന് നിഷ്കര്ഷിച്ചിരിക്കുന്നു. അങ്ങനെ ആകയാൽ ശരീരത്തിനും മനസ്സിനും ഗുണം നൽകുകയും പൂർണ ശ്രദ്ധയോടെ പ്രാർത്ഥിക്കുമ്പോൾ ഏകാഗ്രത വർദ്ധിക്കുകയും ചെയ്യുന്നു. ഏകാദശി വ്രതമെന്നാല്‍, വെറുതെ പട്ടിണിയിരിക്കലല്ല, ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തി, നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം.
ഒരു കലണ്ടർ വർഷത്തിൽ 24 മുതൽ 26 വരെ ഏകാദശികൾ വരും. ഓരോ ഏകാദശിക്കും അതിന്റെതായ പ്രാധാന്യവും വ്രത ഫലവും ഉണ്ട്.
നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശിവ്രതമാണെന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശിവ്രതം തന്നെ.വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായുമാണ് ഈ വ്രതം അനുഷ്ഠിച്ചു വരുന്നത്. മാസത്തിൽ ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും ഓരോ ഏകാദശിയുണ്ട്. ഭൂരിപക്ഷമെന്നും ആനന്ദപക്ഷമെന്നും രണ്ടു വിഭാഗം ഏകാദശി വ്രതം ഉണ്ട്. വെളുത്തപക്ഷ ഏകാദശിയാണ് ഉത്തമം. എന്നാൽ കറുത്തപക്ഷ ഏകാദശിയും വ്രതമെടുക്കാറുണ്ട്. ഇഹലോകസുഖവും പരലോകമോക്ഷപ്രാപ്തിയും ആണ് വ്രതഫലം. ക്ഷേത്ര ദർശനം നടത്തി വിഷ്‌ണുപ്രീതികരങ്ങളായ സഹസ്രനാമം, അഷ്ടോത്തരം എന്നിവ പാരായണം ചെയ്യണം.
ഏകാദശിക്ക് എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുക. അന്നേദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക.
തുളസി നനയ്‌ക്കുന്നതും തുളസിത്തറയ്‌ക്ക് മൂന്ന് പ്രദക്ഷിണം വയ്‌ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വീടുക.
ദശമി ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഏകാദശി ദിവസം രാവിലെ കുളിച്ചു കഴിയുമെങ്കിൽ വെള്ള വസ്ത്രം ധരിച്ചു വിഷ്‌ണു ക്ഷേത്ര ദർശനം നടത്തുക. ഏകാദശി ദിനത്തിലെ പൂർണ ഉപവാസം എല്ലാവര്ക്കും സാധിച്ചു എന്നു വരില്ല. അവർക്കു ഒരു നേരം ഫല വർഗ്ഗങ്ങൾ കഴിക്കാം.
വരുന്ന മാർച്ച് 3 കൃഷ്ണപക്ഷ ഏകാദശി ആണ്. അന്ന് ആമലകീ ഏകാദശി ആയി കരുതുന്നു.
ആമലകീ ഏകാദശിക്ക് അംലയ്‌ക്ക് (നെല്ലിക്ക) പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം, ആരാധന മുതൽ ഭക്ഷണം വരെയുള്ള എല്ലാ കാര്യങ്ങളിലും നെല്ലിക്ക ഉപയോഗിക്കുന്നു. പത്മപുരാണമനുസരിച്ച്, നെല്ലിമരം വിഷ്ണുവിന് വളരെ പ്രിയപ്പെട്ടതും ശ്രീ ഹരിയുടെയും ലക്ഷ്മി ദേവിയുടെയും ആവാസ കേന്ദ്രമായും അറിയപ്പെടുന്നു.
ഈ ദിവസം, അതിരാവിലെ ഉണരുക. ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നാൽ ഉചിതം. മഹാവിഷ്ണുവിനെ സ്മരിക്കുക, പുണ്യസ്നാനം ചെയ്ത് ഭഗവാനെ ആരാധിക്കുക. നെയ്യോ ശുദ്ധീകരിച്ച എണ്ണയോ ഉപയോഗിച്ച് ഒരു വിളക്ക് കത്തിച്ച് വിഷ്ണു സഹസ്രനാമം ചൊല്ലുക. പ്രാർത്ഥനക്ക് ശേഷം ഒരു നെല്ലിക്ക സമർപ്പിക്കാം. സാധിക്കുമെങ്കിൽ വിഷ്ണുക്ഷേത്രദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം. പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുളള അർച്ചന നടത്തുകയും ചെയ്യുക. നെല്ലിമരത്തെ പ്രദക്ഷിണം നടത്തി വെള്ളം ഒഴിച്ച് വണങ്ങുകയും, ദരിദ്രനോ ബ്രാഹ്മണനോ ഭക്ഷണം നൽകുകയും ചെയ്യുക.
അടുത്ത ദിവസം, അതായത് ദ്വാദശി ദിവസം, കുളിച്ച്, മഹാവിഷ്ണുവിനെ ആരാധിച്ച്, വസ്ത്രവും , ഭഗവാന് സമർപ്പിച്ച നെല്ലിക്കാ എന്നിവയും ഒരു അവശ വ്യക്തിക്ക് ദാനം ചെയ്യുക. അതിനുശേഷം ഭക്ഷണം കഴിച്ച് വ്രതം തുറക്കുക. ഈദിവസം ധാന്യങ്ങൾ കഴിക്കുന്നത് നിഷിദ്ധമാണ്. ഈ ദിവസങ്ങളിൽ ബ്രഹ്മചര്യം പാലിക്കുക.
ഏകാദശിയുടെ അന്ത്യപാദം മുതൽ ദ്വാദശിയുടെ ആദ്യപാദം ഉൾപ്പെട്ട 30 നാഴികയാണ് ഹരിവാസരം.
“ദ്വാദശ്യാഃ പ്രഥമൊയോംശ
ഏകാദശ്യാശ്ചയോന്തിമാ
ഹരിവാസരസംജ്ഞോയം
കാലഃ അന്നേതിഗർഹിതഃ..”
എന്നതാണ് ഹരിവാസരലക്ഷണം. ഏകാദശിഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണ് ഹരിവാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം.
ബ്രഹ്മാണ്ഡ പുരാണത്തിലും പത്മപുരാണത്തിലും ആമലകീ ഏകാദശിയെക്കുറിച്ച് സൂചിപ്പിക്കുന്നു. പത്മപുരാണ പ്രകാരം ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി നാളിൽ ശ്രീപാര്‍വതിദേവിയുടെയും ശ്രീലക്ഷ്മീദേവിയുടെയും പ്രാര്‍ഥനാസമയത്ത് ഉതിര്‍ന്നുവീണ സന്തോഷാശ്രുക്കളില്‍ നിന്നുമാണ് ജൈവകോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ കഴിവുള്ള നെല്ലിക്ക ഉണ്ടായത്. ഇത് ഈ ഏകാദശിനാളിലാണ് ഉണ്ടായത് എന്നു കരുതപ്പെടുന്നു.
പത്മപുരാണമനുസരിച്ച്, അമലകി ഏകാദശിയിൽ ഉപവസിച്ച് തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനോ യജ്ഞം നടത്തുന്നതിനോ തുല്യമായ മോക്ഷം ലഭിക്കും. ഈ ദിവസം വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്ത ആളുകൾക്ക് മഹാവിഷ്ണുവിനു നെല്ലിക്ക സമർപ്പിച്ച് സ്വയം ഭക്ഷിക്കാം. ഈ ഏകാദശയിൽ വിഷ്ണുവിനോടൊപ്പം ചിലയിടങ്ങളിൽ പരശുരാമസ്വാമിയെയും പൂജിച്ചു വരുന്നു.
വിഷ്ണു മന്ത്രമാണ് ഈ ദിനത്തില്‍ അനുഷ്ഠിക്കേണ്ടത്. ഈ മന്ത്രങ്ങൾ ജപിക്കാം, വിഷ്ണുകടാക്ഷം നേടാം. ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. എന്നാൽ ശരീര ശുദ്ധി, മനഃശുദ്ധി, ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം.
വിഷ്ണു മന്ത്രം:
ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണ
മഹാമന്ത്രം:
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ധ്യാനം
ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം
ശാന്തസ്വരൂപനും, സർപ്പത്തിന്മേൽ ശയിക്കുന്നവനും, നാഭിയിൽ താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും. ആകാശസദൃശനും, മേഘവർണ്ണനും, സുന്ദരങ്ങളായ ശരീരാവയവ ങ്ങളുള്ളവനും. ലക്ഷ്മീപതിയും, പങ്കജനേത്രനും, യോഗികൾ ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും,സകലലോകങ്ങളുടെയും ഒരേ ഒരു രക്ഷകനും, ഭവഭയത്തെ അകറ്റുന്നവുനുമായ വിഷ്ണുവിനെ ഞാൻ വന്ദിക്കുന്നു.
വിഷ്ണു ഗായത്രി
ഓംനാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണുപ്രചോദയാത്…
(ദിനവും കുറഞ്ഞത് 9 തവണ ഭക്തിയോടെ ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവും ലഭ്യമാകും)
വിഷ്ണുമൂലമന്ത്രം
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ.ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.
അഷ്ടാക്ഷരമന്ത്രം – “ഓം നമോ നാരായണായ
ദ്വാദശാക്ഷരമന്ത്രം – ഓം നമോ ഭഗവതേ വാസുദേവായ.
108 വൈഷ്‌ണവ തിരുപ്പതികളിൽ ഒന്നായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആചരിക്കുന്ന തിരുനാവായ ഏകാദശി ആമലകീ ഏകാദശി ആണ്. ആമലകീ ഏകാദശി മുഹൂർത്തം: ആരംഭിക്കുന്നത് -2023 Mar 02, 06:39 AM, അവസാനിക്കുന്നത് – Mar 03 09:11 AM,
ലക്ഷ്മീ – നാരായണ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തെക്കുറിച്ചു കൂടുതൽ അറിയാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലക്ഷ്മീ – നാരായണ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Comments