ന്യൂഡൽഹി : ഡൽഹി-മീററ്റ് അതിവേഗ റെയിൽ മാർച്ചോടെ പ്രവർത്തനക്ഷമമാകും. ആർആർടിഎസ് ട്രെയിൻ ഇടനാഴിയുടെ 17 കിലോമീറ്റർ ദൂഹായ്-സാഹിബാബാദ് പാത അടുത്തമാസം പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാഷണൽ കാപ്പിറ്റൽ റീജിയണൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയന്ത്രിക്കുന്ന ആർആർടിഎസ് പദ്ധതിയുടെ കീഴിൽ നടപ്പിലാക്കിയ മൂന്ന് അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്നാണിത്. ഇത് പ്രവർത്തനം ആരംഭിക്കുന്നതോടെ ഡൽഹിയിലെ യാത്രക്കാർക്ക് യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടും.
82 കിലോമീറ്റർ നീളത്തിലുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർആർടിഎസ്) ഏകദേശം 32,274 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2025-ഓടെ ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ അറിയിച്ചു. ഡൽഹി മീററ്റ് ആർആർടിഎസ് ഇടനാഴി പദ്ധതി നടപ്പിലാക്കുന്നതിനായി 11,440 കോടി രൂപ ചെലവഴിച്ചതായി കഴിഞ്ഞ വർഷം ഡിസംബറിൽ സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.
പദ്ധതി നടപ്പാക്കുന്ന നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) പുറത്തു വിട്ട കണക്ക് പ്രകാരം ആർആർടിഎസ് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. കൂടാതെ പ്രവർത്തന വേഗത മണിക്കൂറിൽ 160 കിലോമീറ്ററും ആയിരിക്കും. ഡൽഹിക്കും മീററ്റിനും ഇടയിലുള്ള ദൂരം 60 മിനിറ്റിനുള്ളിൽ പിന്നിടാനുള്ള വേഗതയിലാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ യാത്രാ നിരക്കുകളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവിൽ ദുഹായ് ഡിപ്പോ മുതൽ ഗാസിയാബാദിലെ സാഹിബാബാദ് വരെയാണ് പ്രവർത്തനം ആരംഭിക്കുക. ആർആർടിഎസ് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ് എന്നിങ്ങനെ നാല് സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments