ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്ന് ഇന്ത്യൻ സൈന്യം സൈനിക ഓഫീസർമാരുടെ വിരമിക്കൽ ചടങ്ങിലെ കൊളോണിയൽ രീതികൾ ഒഴിവാക്കുന്നു. വിരമിക്കുന്ന ഓഫീസർമരെ കീഴുദ്യോഗസ്ഥർ കുതിര വണ്ടിയിൽ ഇരുത്തി വലിച്ച് പുറത്ത് കൊണ്ട് പോകുന്നത്, വിരമിക്കൽ ചടങ്ങുകളിലെ പൈപ്പ് ബാൻഡ്മേളം, തുടങ്ങിയവ ഇനിമുതൽ നിർത്തലാക്കാനാണ് ഉത്തരവ്. കൊളോണിയൽ മാനസികാവസ്ഥയുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ട് പോകുന്നതിന്റെ ഭാഗമാണ് ഈ നീക്കം.
ഇന്ത്യൻ സൈന്യത്തിന് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിരമിക്കൽ പരിപാടിയിൽ ഇത്തരത്തിലുള്ള കൊളോണിയൽ ചടങ്ങുകൾ ഉപയോഗിച്ചാൽ നടപടി സ്വീകരിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. വിരമിക്കൽ ചടങ്ങുകൾക്കായി ഉപയോഗിച്ചിരുന്ന കുതിര വണ്ടികൾ, കുതിരകൾ എന്നിവ മറ്റ് പരിപാടികൾക്കും പരിശീലനം നൽകാനുമായി മാറ്റും. കുതിര വണ്ടി വലിച്ച് കൊണ്ട് പോകുന്നത് കീഴുദ്യോഗസ്ഥനാണ്. ഇതോടുകൂടി സമത്വം നഷ്ടമാകുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നില നിൽക്കുന്നതിനാലാണ് ഈ ചടങ്ങുകൾ നിർത്തലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
വിരമിക്കുമ്പോൾ ചിലർ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് കുതിര വണ്ടിയിൽ പോകുന്നതുപോലെയുള്ള ചടങ്ങുകൾ എല്ലാവരും നടത്താറില്ല. എന്നാൽ, പൈപ്പ് ബാൻഡുകൾ ഉപയോഗിക്കാറുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ നടപടിക്രമങ്ങൾ പരിപൂർണ്ണമായി നിർത്തലാക്കുക എന്നുള്ള നയത്തിന്റ ഭാഗമാണ് ഈ നടപടി.
2022 ഓഗസ്റ്റ് 15 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പഞ്ച പാണൻ എന്ന് പേരിട്ട അഞ്ചു കാര്യങ്ങൾ നടപ്പിലാക്കണമെന്ന് മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിത്യജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നടപ്പിലാക്കേണ്ട ആ അഞ്ചു കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യത്തോടെ അദ്ദേഹം ആവശ്യപ്പെട്ടത് കൊളോണിയൽ ദാസ്യ മനോഭാവം ത്യജിക്കുവാനാണ്. അതിന്റെ ചുവട് പിടിച്ച് സൈന്യമുൾപ്പെടെയുള്ള നമ്മുടെ ഭരണ സംവിധാനങ്ങളിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ നടപടി.
Comments