സുരക്ഷാ പിഴവുകൾ കണ്ടെത്തി സഹായിച്ചവർക്ക് കൈനിറയെ പണം നൽകി ഗൂഗിൾ. ഗൂഗിളിന്റെ സേവനങ്ങളിലും ഉൽപന്നങ്ങളിലും തെറ്റുകളും സുരക്ഷാ പിഴവുകളും കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്കാണ് പണം നൽകിയത്. കഴിഞ്ഞ വർഷം മാത്രം 1.2 കോടി ഡോളർ, അതായത് ഏകദേശം 99.51 കോടി രൂപയാണ് നൽകിയതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ അറിയിച്ചു.
കഴിഞ്ഞ വർഷം 700 ടെക് വിദഗ്ധർക്കാണ് തുക നൽകിയത്. ഇവർക്ക് ലഭിച്ച തുകയിൽ 2.3 ലക്ഷം ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. ആൻഡോയിഡ് പ്ലാറ്റ്ഫോമിൽ 200-ലധികം പിഴവുകൾ കണ്ടെത്തിയ ബഗ്സ്മിററിലെ അമൻ പാണ്ഡെയായിരുന്നു ഒന്നാം സ്ഥാനത്തെന്ന് ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് ടീമിലെ സാറാ ജേക്കബ്സ് പറഞ്ഞു. 2019 മുതൽ ഇതുവരെ വിആർപി പ്രോഗ്രാമിൽ 500-ലധികം പിഴവുകളാണ് പാണ്ഡെ കണ്ടെത്തിയത്.
ഗൂഗിൾ, ആൻഡ്രോയിഡ്, ക്രോം, ക്രോഒഎസ്, ചിപ്സെറ്റ്, ഗൂഗിൾ പ്ലേ എന്നിങ്ങനെയുള്ള വിആർപികളിൽ ഗവേഷകർക്ക് അതിവേഗം ബഗ് റിപ്പോർട്ട് ചെയ്യുന്നതിനായി ബഗ് ഹണ്ടേഴ്സ് പോർട്ടലും ഗൂഗിൾ അവതരിപ്പിച്ചിരുന്നു. 2021-ലാണ് പൊതു ഗവേഷക പോർട്ടൽ അവതരിപ്പിച്ചത്. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്.
ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നൽകുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. തെറ്റുകൾ കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകും.
Comments