ലക്‌നൗ : ഉത്തർപ്രദേശിലെ 30 നഗരങ്ങളിൽ ജപ്പാൻ നിക്ഷേപത്തിൽ ഹോട്ടലുകൾ വരുന്നു. 7200 കോടി രൂപയുടെ നിക്ഷേപമാണ് യുപിയിൽ നടക്കുന്നത്. ജപ്പാൻ കമ്പനിയായ ഹോട്ടൽ മാനേജ്മെന്റ് ഇന്റർനാഷണൽ കമ്പനി ലിമിറ്റഡാണ് ആഗ്ര, അയോധ്യ, വാരണാസി എന്നിവയുൾപ്പെടെ 30 നഗരങ്ങളിലാണ് ഹോട്ടലുകൾ തുറക്കുന്നത്. സർക്കാർ എച്ച്എംഐയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതോടെ വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനം വൻ കുതിച്ചുചാട്ടം നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
2022-ൽ 4.10 ലക്ഷം വിദേശികളുൾപ്പെടെ 24.87 കോടി വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. സർക്കാരിന്റെ പരിശ്രമങ്ങളാൽ വിനോദ സഞ്ചാരം ,ഹോസ്പിറ്റാലിറ്റി മേഖലകളിൽ വിനോദസഞ്ചാരികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇരു മേഖലകളിലുമായി 1.45 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ അറിയിച്ചു.2022-ലെ ആദ്യ ആറ് മാസത്തിനുള്ളിൽ രണ്ട് കോടിയിലധികം വിനോദസഞ്ചാരികളാണ് അയോധ്യയിൽ സന്ദർശനം നടത്തിയത്. 2024 ജനുവരിയോടെ അയോധ്യയിൽ ശ്രീരാമക്ഷേത്രം പൂർത്തിയാകും. ഇത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ വരുമാനം വർദ്ധിപ്പിക്കും.
യോഗി ആദിത്യനാഥ് അധികാരമേറ്റതിനുശേഷം വിശ്വനാഥ് ക്ഷേത്രഇടനാഴിയുടെയും വിന്ധ്യാധാമിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. ആഗ്ര, മഥുര, ചിത്രകൂട്, ഝാൻസി എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലും ടൂറിസം സാധ്യതകൾ വികസിക്കും.
Comments