കറാച്ചി: പാകിസ്ഥാനിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. കശ്മീരിലെ സായുധ തീവ്രവാദ സംഘടന അൽ ബദറിന്റെ മുൻ കമാൻഡർ സയ്യിദ് ഖാലിദ് റാസയെ ആയുധധാരികളായ അജ്ഞാതർ വെടിവച്ചു കൊന്നു.ഞായറാഴ്ച കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹർ ഏരിയയിലാണ് സംഭവം .ഒരു സ്വകാര്യ സ്കൂൾ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറും ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾ വൈസ് ചെയർമാനുമായി പാകിസ്ഥാനിൽ അറിയപ്പെടുന്ന സയ്യിദ് ഖാലിദ് റാസക്ക് ഐ എസ് ഐ യുടെ സംരക്ഷണം ഉണ്ട്.
മോട്ടോർ സൈക്കിളിൽ സായുധരായ രണ്ട് അക്രമികൾ റാസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സംശയം തോന്നുന്നവരെ പ്രദേശത്ത് ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്നും ഇവരെ കുറിച്ച് പോലീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ തങ്ങളുടെ പരാതികളോട് മുഖം തിരിച്ചെന്നും അവർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
“ഗുലിസ്ഥാൻ-ഇ-ജൗഹർ ബ്ലോക്ക് 7-ൽ ഒരാൾ കൊല്ലപ്പെട്ടു.” എന്നാണ് പോലീസ് റിപ്പോർട്ട് . എന്നാൽ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (ഈസ്റ്റ്) സുബൈർ നസീർ പറഞ്ഞു, കൊലപാതകത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണത്രെ . സായുധരായ അക്രമികൾ റാസയിൽ നിന്ന് ഒന്നും തട്ടിയെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്ധ് ഗവർണറും മുഖ്യമന്ത്രിയും കൊലപാതകത്തിൽ ഖേദം രേഖപ്പെടുത്തി നോട്ടീസ് നൽകി. അതേസമയം, കൊലപാതകം ശ്രദ്ധയിൽപ്പെട്ട സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ കറാച്ചി അഡീഷണൽ ഐജിയോട് ഇക്കാര്യത്തിൽ റിപ്പോർട്ട് തേടി. റാസയുടെ കൊലപാതകത്തിൽ അഗാധമായ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി. സിന്ധ് ഗവർണർ കമ്രാൻ തെസോരി റാസയുടെ കൊലപാതത്തിൽ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു.
1998 ജൂണിൽ പാകിസ്ഥാൻ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) രൂപീകരിച്ചതാണ് അൽ-ബദർ. ഇന്ത്യയും അമേരിക്കയും ഇവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു കശ്മീർ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ജിഹാദ് കൗൺസിലിൽ (യുജെസി) അൽ ബദർ സജീവാംഗമാണ്. അവർക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ട്, അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉണ്ട് .
Comments