തൃശൂർ കൈകൊണ്ടല്ല, ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താൻ പറഞ്ഞതൈന്ന് സുരേഷ് ഗോപി. തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും-അദ്ദേഹം വ്യക്തമാക്കി. നാട്ടിക എസ്എൻ ട്രസ്റ്റ് സ്കൂളിൽ നടന്ന പരിപാടിയ്ക്കിടെ പ്രധാനാദ്ധ്യാപികയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ശ്രമഫലമായി സഹപാഠിയുടെ വീട് ജപ്തി ഒഴിവാക്കി എടുത്ത ആധാരം കുടുംബത്തിന് കൈമാറുന്ന പരിപാടിയ്ക്കായാണ് സുരേഷ് ഗോപി എത്തിയത്. ഈ വേളയിലാണ് തിരഞ്ഞെടുപ്പ് കാലത്തെ വൈറൽ പ്രസ്താവനെയെ കുറിച്ച് പരാമർശമുണ്ടായത്. ‘തൃശൂർ ഇങ്ങ് എടുക്കുവാ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്ന്’ എന്നായിരുന്നു പരാമർശം. ജപ്തി നടപടികൾ നേരിടാനിരുന്ന കുടുംബത്തിന് നാല് ലക്ഷം രൂപ പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് നന്ദി സൂചകമായി പ്രതികരിക്കുകയായിരുന്നു അവർ.
കൈകൊണ്ട് തൃശൂർ എടുക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്നാണ് പുഞ്ചിരി കൊണ്ട് സുരേഷ് ഗോപി അദ്ധ്യാപികയെ സ്നേഹപൂർവ്വം തിരുത്തിയത്. അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി ഓർമ്മപ്പെടുത്തി. അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ സഹപാഠിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കി, വീടിന്റെ ആധാരം കൈമാറാൻ എത്തിയ സന്ദർഭത്തിലായിരുന്നു പരാമർശം. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകൾ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് കടബാധ്യത ഒഴിവാക്കിയത്. വിദ്യാർത്ഥിയുടെ വിഷമതകൾ മനസിലാക്കിയതോടെ സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശലഭ ജ്യോതിഷും, നൂറോളം എൻഎസ്എസ് വോളന്റിയർമാരുമാണ് ജപ്തി ഒഴിവാക്കാനായി തുക കണ്ടെത്താനായി രംഗത്തിറങ്ങിയത്. ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് നാല് ലക്ഷം രൂപ സുരോഷ് ഗോപി നൽകുന്നത്.
Comments