തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ പൊങ്കാല കലങ്ങൾക്കെതിരെ വ്യാപക പരാതി. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ കൊണ്ടുവന്ന കലങ്ങളിൽ നിറത്തിനായി റെഡ് ഓക്സൈഡ് ചേർത്തിട്ടുള്ളതായാണ് പരാതി. കലങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനായി ഇനി ദിവസങ്ങൾ ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ പരിമിതിയും മൂലം നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ വിശദീകരണം.
തമിഴ്നാട്ടിലെ നാഗർകോവിൽ നിന്നാണ് പൊങ്കാലയ്ക്കുള്ള ഭൂരിഭാഗം മൺകലങ്ങളും എത്തിയ്ക്കുന്നത്. ഉത്സവത്തിന് കൊടിയേറുന്നത് മുമ്പേ കലങ്ങൾ എല്ലാം അതിർത്തി കടന്ന് എത്തിയിരുന്നു. എന്നാൽ കലങ്ങൾക്ക് നിറം നൽകാൻ ശരീരത്തിന് ഹാനികരമായ റെഡ് ഓക്സൈഡ് ഉപയോഗിച്ചതായാണ് വ്യാപക പരാതി.
കച്ചവടക്കാര്‍ക്കിടയിൽ തന്നെ ഈ വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. കലങ്ങൾ പെട്ടെന്ന് വിറ്റഴിയാൻ വേണ്ടി, ഭംഗി കൂട്ടാൻ നിറം ചേർക്കുന്നുണ്ടെന്നാണ് ഇവരുടെ പ്രതികരണം.
വിഷയത്തിൽ വ്യാപക പരാതി ഉയർന്നതോടെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തിരയോഗം ചേർന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൺകലങ്ങൾ ശേഖരിച്ചതിനുശേഷം പരിശോധനയ്ക്ക് അയക്കുമെന്നാണ് നഗരസഭ അറിയിക്കുന്നത്.
Comments