ന്യൂഡൽഹി: രാജ്യത്ത് പനി, ജലദോഷം, കഫക്കെട്ട് എന്നിവ അനുഭവപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക് ചികിത്സ കുറയ്‌ക്കണമെന്ന നിർദ്ദേശവുമായി ഐഎംഎ. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇക്കാര്യം അറിയിച്ചത്.
“ഛർദ്ദി, തൊണ്ടവേദന, പനി, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, പക്ഷെ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും. എൻസിഡിസി പറയുന്നതനുസരിച്ച് ഭൂരിഭാഗം കേസുകളും എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിന്റെ ലക്ഷണങ്ങളാണ്”- ഐഎംഎ ട്വീറ്റ് ചെയ്തു.
15 വയസിന് താഴെയും 50 വയസിന് മുകളിലും ഉള്ളവരിൽ സാധാരണയായി കണ്ടുവരുന്ന അണുബാധയാണിത്. പനിക്കൊപ്പം ശ്വാസസംബന്ധമായ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ഇതിനെ തുടർന്ന് ആന്റിബയാട്ടിക്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയും ഉണ്ടായിരിക്കുന്നു. ഡോസോ ആവൃത്തിയോ ശ്രദ്ധിക്കാതെ ആളുകൾ ഇത്തരത്തിൽ ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
Comments