അഗർത്തല: ദുരിതമനുഭവിച്ചുകൊണ്ടിരുന്ന വടക്കുകിഴക്കൻ മേഖലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖം നൽകിയെന്ന് പ്രതിമ ഭൗമിക്. നരേന്ദ്രമോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണെന്നും അവർ പറഞ്ഞു. ഇക്കഴിഞ്ഞ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ നിലംപരിശാക്കി ധൻപൂരിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎയും കേന്ദ്ര സഹമന്ത്രിയുമാണ് പ്രതിമ ഭൗമിക്. ബിജെപിയുടെ തീപ്പൊരി വനിതാനേതാവായ പ്രതിമ ത്രിപുരയിലുള്ളവർക്ക് ‘ദീദി’ ആണ്.
അസം ഒഴികെ വടക്കുകിഴക്കൻ മേഖലകൾ മുഴുവൻ സ്വത്വപ്രതിസന്ധിയിലായിരുന്നു. ത്രിപുര ഉൾപ്പടെയുള്ള വടക്കുകിഴക്കൻ മേഖലകൾക്ക് പ്രധാനമന്ത്രി മുഖം നൽകി. ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങൾ എവിടെയാണെന്ന് ഇപ്പോൾ ലോകത്തിന് മുഴുവൻ അറിയാം. പ്രധാനമന്ത്രിയുടെ കീഴിൽ 360 ഡിഗ്രി വികസനം മാണിക് സാഹ സർക്കാർ നടപ്പിലാക്കി. ത്രിപുരയിൽ, ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന ആശയം മുൻനിർത്തി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിമ ഭൗമിക് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഇരട്ട എഞ്ചിൻ സർക്കാരിന് കീഴിൽ വികസന-ക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ മാണിക് സാഹ സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചു. വൈദ്യുതി, വെള്ളം, റോഡുകൾ, കോളേജുകൾ, സ്ത്രീകൾക്ക് സുസ്ഥിരമായ ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും മോദിസർക്കാരിന്റെ ഇടപെടലുണ്ടായി. ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ചെയ്തതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇനിയും നടത്തുമെന്നുംപ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ജനങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. അതിന്റെ ഫലമാണ് ഈ വിജയമെന്ന് ഭൗമിക് കൂട്ടിച്ചേർത്തു.
‘അർപ്പണബോധമുള്ള ഒരു പാർട്ടി പ്രവർത്തകയാണ് താൻ. നിങ്ങളുടെ മുന്നിൽ ഇരിക്കുന്നതിന് കാരണം ബിജെപി മാത്രമാണ്. ബിജെപിയ്‌ക്ക് കീഴിലാണ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബിജെപി എന്റെ അമ്മയാണ്. ഒരു കർഷകന്റെ മകളിൽ നിന്നാണ് ഞാൻ കേന്ദ്രമന്ത്രിയായത്. അതിനാൽ, ആരും ഊഹാപോഹങ്ങൾ നടത്തരുത്, ബിജെപി പറയുന്നതെന്തും ഞാൻ ചെയ്യും. നരേന്ദ്രമോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണ് അതുകൊണ്ടാണ് താൻ ഇവിടെയുള്ളതെന്ന് പ്രതിമ പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളും ബിജെപിക്ക് വോട്ട് ചെയ്തത്. നാഗാലാൻഡിൽ നിന്ന് ഒരു വനിതാ എംഎൽഎ പോലുമുണ്ടായിരുന്നില്ല, പക്ഷേ ഇത്തവണ നാഗാലാൻഡിൽ നിന്ന് ആദ്യ വനിതാ എംഎൽഎയും ത്രിപുരയിൽ നിന്ന് 12 വനിതാ എംഎൽഎമാരും തിരഞ്ഞെടുക്കപ്പെട്ടു. ഇതെല്ലാം നമ്മുടെ പ്രധാനമന്ത്രിയുടെ ഭരണനേതൃത്വത്തിന് കീഴിലാണ്. ഇതാണ് സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം. പ്രധാനമന്ത്രിയുടെ മന്ത്രിസഭയിൽ 11 സ്ത്രീകളാണുള്ളത്. സ്ത്രീകൾ ബിജെപിക്ക് ഈ പ്രാവശ്യം വൻതോതിൽ വോട്ട് ചെയ്തുവെന്നും ഭൗമിക് ചുണ്ടിക്കാട്ടി.
Comments