ഇസ്ലാമാബാദ്: സംഘർഷഭൂമിയായി പാകിസ്താൻ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വസതിയ്‌ക്ക് മുൻപിലാണ് സംഘർഷം. തോഷഖാന കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് വസതിയിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. അറസറ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസാണ് തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ കാന്റെ വസതിയിലെത്തിയത്.
പാർട്ടി പ്രവർത്തകരുടെ വൻനിരയാണ് ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ അണിനിരന്നത്. അറസ്റ്റിന് നീക്കമുണ്ടെന്നറിഞ്ഞതിന് പിന്നാലെ പ്രവർത്തകർ അക്രമം അഴിച്ചുവിടാൻ പദ്ധതിയിടുന്നതായാണ് വിവരം. തുടർച്ചയായി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കാനുള്ള രാഷ്‌ട്രീയ തന്ത്രമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് പിന്നിലെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി നൽകുന്ന വിശദീകരണം. നീതിയോടുള്ള പരിഹാസമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സ്ഥിതിഗതികൾ വഷളാക്കുമെന്നും ചൗധരി ട്വിറ്ററിൽ വ്യക്തമാക്കി. പാകിസ്താനിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കരുതെന്നും വിവേകപൂർവ്വം പ്രവർത്തിക്കണമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ വിവിധ കോടതികളിലായി ഇമ്രാനെതിരെ നാലോളം കേസുകളാണുളളത്. അനധികൃതമായി വിദേശത്ത് നിന്ന് പണം സ്വീകരിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ, കൊലപാതക ശ്രമം, തോഷഖാന എന്നീ കേസുകളാണ് ഇമ്രാനെതിരെ നിലവിലുള്ളത്. പ്രധാനമന്ത്രിയായിരിക്കേ രാജ്യത്തിന് ലഭിച്ച സമ്മാനങ്ങളും സംഭാവനകളും സ്വന്തം ആവശ്യത്തിന് വകമാറി ചെലവഴിച്ചെന്നതാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്.
Comments