വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലുണ്ടാവുന്ന അഗ്നിബാധ തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഓൺലൈൻ സർവേ സംഘടിപ്പിച്ചിരുന്നു. അടുത്തിടെ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ വണ്ടിന്റെ ആക്രമണത്തിലൂടെയും വാഹനങ്ങൾക്ക് അഗ്നിബാധയേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇക്കാര്യം സർവേയിൽ ചോദ്യമായി ഉൾപ്പെടുത്തിയത്.
ആംബ്രോസിയ ബീറ്റിൽ ഇനത്തിൽപെട്ട കാംഫർഷോട്ട് വിഭാഗത്തിലെ ചെറിയ വണ്ടുകളാണ് വില്ലന്മാരാവുന്നത്. ഇവയക്ക് ഏറെ പ്രിയം എഥനോൾ ഉൾപ്പെട്ട ഇന്ധനങ്ങളാണ്. എഥനോളിന്റെ ഗന്ധം ലഭിച്ചാൽ പെട്ടെന്ന് തന്നെ ഇവ വാഹനത്തിനുള്ളിൽ കയറിപ്പറ്റും. പിന്നീട് ഇന്ധനമൊഴുകുന്ന റബർകുഴലുകളിൽ ദ്വാരമുണ്ടാക്കും. ഇത് പതിയെ അപകടത്തിന് കാരണമാകുന്നു.
കടുത്ത വേനലിലാണ് ഇത്തരം പ്രശ്‌നവുമായി മലയോര പ്രദേശത്തെ നിരവധി വാഹനങ്ങൾ വർക്ക്‌ഷോപ്പുകളിൽ എത്തുന്നത്. അഗ്നിബാധയുണ്ടായതോ ഇന്ധനച്ചോർച്ചയുണ്ടായതോ ആയ വാഹനങ്ങളുടെ വിവരങ്ങൾ തിരഞ്ഞതോടെയാണ് ഇക്കാര്യവും ശ്രദ്ധയിൽ പെടുന്നത്.
വാഹനത്തിന്റെ കാലപ്പഴക്കം, സ്ഥിരമായി നിർത്തിയിടുന്ന സ്ഥലം, വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന പെർഫ്യും, എന്നിവ വണ്ട് കയറിപ്പറ്റുന്നതിനുള്ള കാരണമായേക്കാം. അതിനാൽ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് സർവേ തയ്യാറാക്കിയിരിക്കുന്നത്.
Comments