ഐഎസ്എല്ലിന്റെ ഇൻസ്റ്റഗ്രാം അക്കണ്ടിൽ അൺഫോളോ ക്യാമ്പെയിൻ. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി നോക്കൗട്ട് മത്സരത്തിലെ വിവാദ റഫറീയിങ്ങിനും ഗോളിനും പിന്നാലെയാണ് മഞ്ഞപ്പടയുടെ ക്യാമ്പെയിൻ. റഫറിയുടെ തീരുമാനത്തോട് യോജിക്കാനാവില്ലെന്നും മൈതാനം വിടാൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് എടുത്ത തീരുമാനം ശരിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അൺഫോളോ ക്യാമ്പെയിന് മഞ്ഞപ്പട ആരാധകർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം നൽകിയത്.
ഇതിന് പിന്നാലെ ഐഎസ്എല്ലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 16 ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്ന അക്കൗണ്ടിനിപ്പോൾ 15 ലക്ഷം ഫോളോവേഴ്‌സ് മാത്രമേയുള്ളൂ. മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് പോയതിന് ബ്ലാസ്റ്റേഴ്‌സിനെതിരെയോ പരിശീലകനെതിരേയോ അച്ചടക്ക നടപടിയുണ്ടായാൽ രൂക്ഷമായി പ്രതികരിക്കും എന്ന് ആരാധകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിലും ട്വിറ്ററിലും കാണാം.
ബെംഗളൂരു നായകൻ സുനിൽ ഛേത്രിയുടെ വിവാദ ഗോൾ റഫറി അനുവദിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും താരങ്ങളും മത്സരം ബഹിഷ്‌കരിച്ചപ്പോൾ കെബിഎഫ്‌സി സെമി കാണാതെ പുറത്തായിരുന്നു. വിവാദ ഗോളിനെ ചൊല്ലിയുള്ള തർക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് പാതിവഴിയിൽ കളി ബഹിഷ്‌കരിച്ച മത്സരത്തിൽ 1-0ന് ബിഎഫ്‌സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
Comments