കാനഡയിൽ ജനിച്ച് അമേരിക്കയിൽ വളർന്ന സുനിത ആറ്റുകാലമ്മയുടെ ഭക്തയാവുന്നത് അമ്മ സാവിത്രിക്കുട്ടിയിലൂടെയായിരുന്നു. അമ്മയുടെ മാതൃഭാഷ മകൾക്ക് വശമുണ്ടായിരുന്നില്ല. എന്നാൽ സാവിത്രിക്കുട്ടിയുടെ നിത്യവുമുള്ള നാമജപങ്ങളിൽ നിന്നാണ് സുനിതയ്‌ക്ക് ആദിപരാശക്തിയായ ആറ്റുകാലമ്മ സുപരിചിതമാവുന്നത്.
അമ്മയുടെ അപ്രതീക്ഷിത വേർപാട് സുനിതയെ ഏറെ തളർത്തിയിരുന്നു. ആറ്റുകാലമ്മയുടെ തികഞ്ഞ ഭക്തയായിരുന്നു അമ്മയെന്നും ഏപ്പോഴും ദേവി ചൈതന്യത്തെ കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും സുനിത ഓർമ്മിക്കുന്നു.
പിന്നീട് അയൽവാസിയായ ഡയാന ജാനറ്റിൽ നിന്നുമാണ് സുനിത ആറ്റുകാലമ്മയെ കുറിച്ച് കൂടുതൽ അറിയുന്നത്. അമ്മയുടെ ശക്തിയെയും ചൈതന്യത്തെയും കുറിച്ച് കേട്ടറിഞ്ഞ സുനിതക്ക് ദർശനം നടത്തുവാനും പൊങ്കാല അനുഭവം നേരിട്ടറിയുവാനുമുള്ള ആഗ്രഹമായി. നാളെ പൊങ്കാല ദിനത്തിൽ സുനിത ജനലക്ഷങ്ങൾക്കൊപ്പം അമ്മയ്‌ക്കായി പൊങ്കാലയൊരുക്കും.
സുനിതയുടെ അമ്മയായ പ്രൊഫസർ സാവിത്രിക്കുട്ടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും ഗവൺമെന്റ് വിമൻസ് കോളേജിലും ഇംഗ്ലീഷ് അദ്ധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ജന്മനാട്ടിൽ നിന്നും പിന്നീട് സാവിത്രിക്കുട്ടി കാനഡയിലെത്തി. അവിടെ നിന്ന് ഭർത്താവ് ക്ലോഡിനും സുനിതയ്‌ക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിലെത്തി സ്ഥിരതാമസമാക്കി.
ഡയാന ജാനറ്റിനെ മലയാളികൾ മറക്കുവാനിടയില്ല. ആറ്റുകാൽ പൊങ്കാലയിൽ ഡോക്ട്രേറ്റ് വാങ്ങിയ വ്യക്തിത്വമാണ് ഡയാന ജാനറ്റ്. പൊങ്കാലയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുവാൻ സഹായിച്ച അമേരിക്കൻ ഭക്ത എന്ന നിലയിലാണ് ഡയാന അറിയപ്പെടുന്നത്. ഇത്തവണ ജാനറ്റിനൊപ്പം മകൾ ജെയ്മിയും പൊങ്കാലയുടെ ഭാഗമാകുവാൻ എത്തിയിട്ടുണ്ട്.
Comments