ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കും. 2011-ൽ വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് തിരിച്ചിറക്കുന്നത്. ഇന്ന് വൈകിട്ട് 4.30-നും 7.30-നും ഇടയ്‌ക്ക് പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയിലാണ് ഉപഗ്രഹം പതിക്കുക.
മറ്റ് പല രാജ്യങ്ങളും ഉപഗ്രഹങ്ങൾ തിരിച്ചിറക്കിയിട്ടുണ്ട് അവയൊക്കെ തിരിച്ചിറക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപന ചെയ്തവയാണ്. പക്ഷേ മേഘാ ട്രോപിക്‌സ്1 അങ്ങനെയല്ല, അതാണ് ഇപ്പോഴത്തെ തിരിച്ചിറക്കൽ ദൗത്യത്തിന്റെ വെല്ലുവിളി.
കാലാവധി കഴിഞ്ഞ ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ട്. നിലവിൽ 870 കിലോമീറ്റർ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് താഴ്‌ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റിച്ച് ഇന്ധനത്തിന്റെ അളവ് കുറയ്‌ക്കും. എന്നാൽ ഇതിന് പറ്റിയില്ലെങ്കിൽ താഴ്ന്ന ഭ്രമണപഥത്തിൽ നിലനിർത്തുമെന്നാണ് ഇസ്‌റോ വ്യക്തമാക്കുന്നത്.
ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് മേഘാ ട്രോപിക്‌സ്1 തിരിച്ചിറക്കുന്നത്. വിജയമായില്ലെങ്കിൽ ഇത് 100 വർഷമെങ്കിലും ഇപ്പോഴത്തെ ഭ്രമണപഥത്തിൽ തുടരും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസുമായി ചേർന്ന് വിക്ഷേപിച്ചതാണ് മേഘ ട്രോപിക്‌സ്1. അതേസമയം കഴിഞ്ഞവർഷം നിയന്ത്രണവിധേയമല്ലാത്ത രീതിയിൽ ഇസ്‌റോയുടെ റിസാറ്റ്-2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നു.
2011 ഒക്ടോബർ 12-ന് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്നും കാലാവസ്ഥാ പഠനങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹമാണ് 1000 കിലോ ഗ്രാം ഭാരമുള്ള മേഘ-ട്രോപിക്സ്. മൺസൂണിനെ കുറിച്ചു കൂടുതൽ രഹസ്യങ്ങൾ ചുരുളഴിക്കാൻ മേഘ സഹായിച്ചിരുന്നു. മഴ, മേഘം, അന്തരീക്ഷത്തിലെ ഈർപ്പം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങളിലൂടെ കാലാവസ്ഥാ പ്രവചനം കൂടുതൽ ഫലപ്രദമാക്കി ഈ ഉപഗ്രഹം . ചുഴലിക്കാറ്റിന്റെയും കൊടുങ്കാറ്റിന്റെയും മറ്റും സാധ്യതയും പ്രവചിക്കാനും കഴിഞ്ഞു.
Comments