കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ഓർത്തഡോക്സ് സഭ. സഭ തർക്കത്തിൽ യാക്കോബായ വിഭാഗത്തിന് അനുകൂലമായി നിയമ നിർമ്മിക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം ഗോവിന്ദൻ പ്രസ്താവന നടത്തിയിരുന്നു. യാക്കോബായ സഭ മെത്രാപ്പോലീത്തയെ വേദിയിലിരുത്തിയായിരുന്നു ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിൽ ഗോവിന്ദന്റെ പരാമർശം. ഇതാണ് ഓർത്തഡോക്സ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
സുപ്രീംകോടതി തീർപ്പാക്കിയ സഭ തർക്കത്തിൽ നിയമ നിർമാണത്തിനുള്ള സാധ്യത സൂചിപ്പിച്ചുള്ള ഗോവിന്ദന്റെ പരാമർശം ദൗർഭാഗ്യകരമെന്ന് ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പറഞ്ഞു. സുപ്രീം കോടതിയുടെ അന്തിമവിധി നടപ്പാക്കുവാൻ ബാധ്യതയുള്ള സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ സെക്രട്ടറി നിയമമന്ത്രിയെ വേദിയിലിരുത്തി പ്രസ്താവന നടത്തിയതു ശരിയല്ല. നിയമപരമായി നടക്കുന്ന സമാധാന ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാണെന്നും ബിജു ഉമ്മൻ അഭിപ്രായപ്പെട്ടു.
സുദീർഘമായ വാദപ്രതിവാദങ്ങൾക്ക് ശേഷം എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെ ഉറപ്പിക്കുന്ന വിധം കേരള ഹൈക്കോടതിയിൽ നിന്നും മറ്റനേകം തീർപ്പുകളും ഉണ്ടായി കഴിഞ്ഞിരിക്കുന്നു. ഈ സമയത്താണ് എം വി ഗോവിന്ദന്റെ ഈ പ്രസ്താവന എന്നും ബിജു ഉമ്മൻ കുറ്റപ്പെടുത്തി.
സഭ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധി ഉണ്ടായിട്ടും അത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന്റെ പേരിൽ നിരവധി തവണ കോടതിയിൽ നിന്നും സർക്കാരിന് വിമർശനങ്ങൾ നേരിടേണ്ടിവന്നു. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ശബരിമലയിൽ ആചാര ലംഘനത്തിന് പലകുറി ശ്രമിച്ച സർക്കാരിന്റെ ഇരട്ടത്താപ്പാണ് സഭ തർക്ക വിഷയത്തിൽ കോടതി വിധി നടപ്പാക്കാതിരിക്കുന്നതിലൂടെ കാണാൻ സാധിക്കുന്നതെന്ന് വിമർശനം ഉയർന്നിരുന്നു.
Comments