വിശ്വാസങ്ങളിലൂടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നതും സഞ്ചരിക്കുന്നതും. രാജ്യം രാഷ്‌ട്രീയം മതം ദൈവം എന്നിവയുമായി വിശ്വാസം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസങ്ങളിൽ പ്രകാശം ഉണ്ടെങ്കിൽ അതു നേർവഴിയിലേക്ക് നയിക്കും. അല്ലെങ്കിൽ അന്ധവിശ്വാസങ്ങളുടെ അമാവാസിയായിരിക്കും. വിശ്വാസങ്ങളിലേറ്റവും മുഖ്യം ദൈവവുമായി ബന്ധപ്പെട്ടതാണ്. ഈശ്വരനില്ലെന്ന വാദവും സൂക്ഷ്മമായി ചിന്തിച്ചാൽ മറ്റൊരു വിശ്വാസം തന്നെ. ഭക്തിയും യുക്തിയും സമാന്തര രേഖകൾ പോലെ നീളുന്നു. മനുഷ്യ ഹൃദയത്തിലൂടെയും മസ്തിഷ്കത്തിലൂടെയും അവ കടന്നുപോകുന്നു. ബുദ്ധികൊണ്ട് ഭക്തിയിലേക്കും വിഭക്തിയിലേക്കും സഞ്ചരിക്കാൻ ചിന്താശീലർക്ക് കഴിയും. അത്തരം സഞ്ചാര വേളകളിലും അവർ അനുഭൂതിയുടെ മധുരം നുണയുന്നു.
വെള്ളായണി ദേവീ ക്ഷേത്ര ചരിത്രവും ഐതീഹ്യങ്ങളും കഥകളും കോർത്തിണക്കി കവിയും പത്രപ്രവർത്തകനുമായ മഞ്ചു വെള്ളായണി രചിച്ച ഉത്തമ കൃതിയാണ് മധുപൂജ. ഇരുപത് വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ആ ഗ്രന്ഥത്തിന്റെ വിൽപനയിലൂടെ ലഭിച്ച അൻപതിനായിരം രൂപ വിദ്യാഭ്യാസ സഹായം നൽകുന്നതിനായി മധുപൂജ ട്രസ്റ്റിന് സംഭാവന ചെയ്തു. മൂന്നുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ വെള്ളായണി കാളിയൂട്ടുൽസവ മേഖലയിലെ പത്തു കുട്ടികളെ കണ്ടെത്തി പതിനായിരം രൂപ വീതം നൽകുന്ന പദ്ധതി നടപ്പിലാക്കി. ഇതുവരെ നാൽപതു കുട്ടികളുടെ കൈകളിൽ വിദ്യാഭ്യാസ സഹായം എത്തി ചേർത്തിട്ടുണ്ട്.
തിന്മയുടെ മേൽ നന്മ പോരാടി ജയിക്കുന്നതിന്റെ പ്രതീകമാണ് എട്ടുകിലോമീറ്ററോളം ചുറ്റളവിൽ നടക്കുന്ന കളിയൂട്ടെന്ന ദേശീയോത്സവം. അതിന്റെ മാഹാത്മ്യവും പൊരുളും പ്രകീർത്തിക്കുന്ന ആത്മീയ കൃതിയാണ് മധുപൂജ. ആദ്യ പതിപ്പ് മുഴുവൻ തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിറ്റു തീർന്നിരുന്നു. ആവശ്യക്കാരുടെ നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് കാളിയൂട്ടുത്സവം നടക്കുന്ന ഈ സമയത്ത് പുതിയ പതിപ്പ് പുറത്തിറക്കിയത്. മധുപൂജ വെള്ളായണി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട സമർപ്പണമാണ്. മഞ്ചു വെള്ളായണി അക്ഷരങ്ങളിലൂടെ സമർപ്പിക്കുന്നതും ആത്മീയ സമർപ്പണം തന്നെ.
അത്യപൂർവമായ നിരവധി സവിശേഷതകൾ കെട്ടു പിണഞ്ഞതാണ് വെള്ളായണി ക്ഷേത്രവും ആചാരക്രമങ്ങളും. അനന്തപുരിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണെങ്കിലും ക്ഷേത്ര മാഹാത്മ്യത്തെക്കുറിച്ചുള്ള അറിവും പ്രചാരവും വേണ്ട രീതിയിൽ സാമാന്യ ജനങ്ങളിലെത്തിയിട്ടില്ല. ആ കുറവ് പരിഹരിക്കാൻ പത്ര പ്രവർത്തകൻ കൂടിയായ മഞ്ചു വെള്ളായണി നടത്തിയ അന്വേഷണവും ധ്യാനവും കഠിനാദ്ധ്വാനവും ഈ കൃതിയിൽ കാണാം. ഈ കൃതിയിലൂടെ ഒരു സാമ്പത്തിക നേട്ടവും മഞ്ചു വെള്ളായണി ഉദ്ദേശിച്ചിട്ടില്ല. ആദ്യ പതിപ്പിൽ നിന്നും കിട്ടിയ വരുമാനമാകട്ടെ സാമൂഹ്യക്ഷേമത്തിന് സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കാളിയൂട്ട് കോവിഡ് മഹാമാരി കാരണം നടക്കാത്തതിനാൽ അതുകൂടി ചേർത്ത് ഇത്തവണ ഇരുപത് കുട്ടികൾക്കാണ് വിദ്യാഭ്യാസ സഹായം വിതരണം ചെയ്യുന്നത്. നാലുപാടും നന്മയും വാത്സല്യവും വിതറുന്ന വെളളായണി ദേവിയുടെ ഉത്തമ ഭക്തനായ ഗ്രന്ഥകാരൻ ആ പാതയാണ് പിന്തുടരുന്നത്. ശരിയായ ഭക്തിയും വിശ്വാസവും അതാണല്ലോ.
കൈലാസ മാനസ സരോവര യാത്രയടക്കം നിരവധി തവണ ഹിമാലയത്തിലെ പുണ്യതീർത്ഥാടന സ്ഥലങ്ങൾ മഞ്ചു വെളളായണി സന്ദർശിച്ചിട്ടുണ്ട്. ശിവഗിരിയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള തീത്ഥാടന യാത്രകളിലും പങ്കെടുത്ത ആയാത്രകളെല്ലാം സഞ്ചാരപ്രിയയായ വെള്ളായണി ദേവിയുടെ കൃപ കൊണ്ടാണെന്ന് മധു പൂജയിലും ഗ്രന്ഥ കർത്താവ് പറയുന്നുണ്ട്.ശക്തി സ്വരൂപിണിയും അഭീഷ്ഠ വരദായിനിയുമായ വെള്ളായണി ദേവിയുടെ അപൂർവ്വആചാരങ്ങളുടെ കൊടി കൂറ പാറുന്ന വെള്ളായണി ക്ഷേത്രമാഹാത്മത്തിലേക്കുമുള്ള ഒരു അക്ഷര തീർത്ഥാടനമാണ് മധു പൂജ എന്ന കൃതി.
അഡ്വ ഹരിദാസ് ബാലകൃഷ്ണൻ
Comments