ന്യൂഡൽഹി: മദ്യനയ കുംഭകോണകേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഇ.ഡി മാര്‍ച്ച് 11ന് ചോദ്യം ചെയ്യും. ബിആര്‍എസ് നേതാവ് കെ. കവിതയോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കവിത കുറച്ച് സമയം കൂടി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യൽ തിയതി മാറ്റിയത്.
കഴിഞ്ഞദിവസം വൈകിട്ടോടെ കവിത ഡൽഹിയിൽ എത്തിയിരുന്നു. മദ്യനയ കുംഭകോണകേസുമായി ബന്ധപ്പെട്ട അഴിമതികേസിലാണ് 44 കാരിയായ ഭാരത് രാഷ്‌ട്ര സമിതി നേതാവ് കവിതയ്‌ക്ക് ഇഡി നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്ന് കവിത നേരത്തെ പറഞ്ഞിരുന്നു.
മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരത് രാഷ്‌ട്ര സമിതി നേതാവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. കെ കവിതയുടെ ഒരു കമ്പനിയിൽ മുൻനിരക്കാരനായി പ്രവർത്തിച്ചിരുന്ന ആളാണ് കേസിലെ പ്രതിയായ പിള്ള.
മദ്യ രാജാവ് അരുൺ രാമചന്ദ്ര പിള്ളയുടെ മുന്നില്‍ ഇരുത്തി ചോദ്യം ചെയ്യാൻ വേണ്ടിയാണ് കവിതക്ക് നോട്ടീസ് അയച്ചത്. കവിത ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കള്ളനോട്ട് റാക്കറ്റിന്റെ തെക്കന്‍ സംഘത്തെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് പിള്ള മൊഴിനൽകിയതായി അന്വേഷണ ഏജൻസി പറഞ്ഞിരുന്നു.
Comments