എറണാകുളം: ബ്രഹ്മപുരം തീപിടിത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോറാണ കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയൻ എന്തുകൊണ്ടാണ് ദുരന്ത മുഖത്തേയ്‌ക്ക് തിരിഞ്ഞു നോക്കാത്തതെന്നും മാലിന്യ സംസ്ക്കരണത്തിൽ ബന്ധുനിയമനം വരുത്തിവെച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയന് ഒളിച്ചോടാൻ സാധിക്കില്ല എന്നും വി.മുരളീധരൻ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
‘ബ്രഹ്മപുരം തീപിടുത്തിൽ ജനം പ്രാണവായുവിനായി പരക്കം പായുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണ്. ‘ചിരട്ട കമഴ്‌ത്തിയിട്ടില്ലെങ്കിൽ കൊതുകു വരും’ എന്നുപോലും കൊറോണ കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയൻ ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞു നോക്കാത്തതെന്ത്. ആണവ ദുരന്തത്തിന് തുല്യമെന്ന് വിദഗ്ധർ വിശേഷിപ്പിച്ച ദുരന്തമുഖത്ത്, ‘ക്യാപ്റ്റൻ’ എവിടെയെന്ന് മാദ്ധ്യമങ്ങളും അന്വേഷിക്കാത്തത് അദ്ഭുതകരം. മാലിന്യ സംസ്ക്കരണത്തിൽപ്പോലും നടത്തിയ ‘ബന്ധുനിയമനം’ വരുത്തിവച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയന് ഒളിച്ചോടാൻ കഴിയില്ല. മദ്ധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് നിങ്ങളുടെ അഴിമതിയുടെ മാലിന്യം കവർന്നെടുക്കുന്നത്’.
‘ഈ തലമുറയുടെ മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കാനുള്ള വരുംതലമുറയുടെ അവകാശം കൂടിയാണ് നിങ്ങളുടെ കെടുകാര്യസ്ഥത ഇല്ലാതാക്കിയത്. വൈക്കം വിശ്വന്റെ കുടുംബത്തിന്റെ തട്ടിക്കൂട്ട് കമ്പനിയ്‌ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാർ നൽകാൻ മുൻകൈ എടുത്ത പിണറായി വിജയന്റെ മൗനം ദുരൂഹമാണ്. ആഴത്തിൽ തിരഞ്ഞാൽ അഴിമതിയുടെ ദുർഗന്ധം തന്റെമേൽ നിന്നും വമിക്കും എന്നറിയുന്നതിനാലാണോ മൗനം പാലിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. രണ്ടു ദിവസം കൊണ്ട് തീ കെടുത്തും എന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയിലാണ്. ‘ആമസോൺ കാടുകളിലെ തീപിടുത്തത്തിനെതിരെ ഡൽഹിയൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കൾ അധികാര കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നത്’ എന്നും വി.മുരളീധരൻ പറഞ്ഞു.
Comments