തിരുവനന്തപുരം: കട്ടപ്പുറത്തായ വാഹനങ്ങൾ പൊളിക്കാൻ, വാഹനംപൊളിക്കൽകേന്ദ്രം നിർമ്മിക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് കേന്ദ്രസർക്കാർ അനുമതിനൽകി. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കൽകേന്ദ്രം സജ്ജമാക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് ഇതിനുള്ള അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേന്ദ്രസർക്കാർ നിർദേശപ്രകാരം ഏപ്രിൽ ഒന്നുമുതൽ കട്ടപ്പുറത്തുള്ള വാഹനങ്ങൽ പൊളിച്ച് തുടങ്ങണം.
ഉത്തരവ് പ്രകാരം 15 വർഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. യന്ത്രവത്കൃത സംവിധാനമുപയോഗിച്ചായിരിക്കും വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതിൽ പരാജയപ്പെടുന്ന വാഹനങ്ങൾ ആണ് പൊളിക്കേണ്ടത്. 15 വർഷം പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കേണ്ടി വരും.
നിലവിൽ സംസ്ഥാനത്തുള്ള 22 ലക്ഷത്തോളം പഴയവാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് കണക്ക്. ഇതിൽ 2506 സർക്കാർ വാഹനങ്ങളുണ്ട്. കെ.എസ്ആർടിസിയെ സംബന്ധിച്ച് വൻ വാണിജ്യസാധ്യതകളാണ് മുന്നിലുള്ളത്. പൊളിക്കുന്ന വാഹന ഭാഗങ്ങൾ ഉരുക്ക് കമ്പനികൾ പുനരുപയോഗത്തിന് ഏറ്റെടുക്കും.
രാജ്യത്തെ ആദ്യത്തെ പൊളിക്കൽകേന്ദ്രം 2022 മേയിൽ നോയിഡയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനംചെയ്തിരുന്നു. വാഹനംപൊളിക്കൽ കേന്ദ്രം സജ്ജീകരിക്കുന്നതിനാവശ്യമായ ഭൂമി നിലവിൽ കെ.എസ്.ആർ.ടി.സിക്കുണ്ട്. 2021 ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ വാഹനംപൊളിക്കൽനയം പ്രഖ്യാപിച്ചത്. പഴയവാഹനങ്ങൾ പൊളിക്കുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും നികുതിയിലും ഇളവു ലഭിക്കും.
Comments