കാസർകോട്: പരാതിക്കാരിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശിവശങ്കരനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ഉദ്യോഗസ്ഥനെ നീക്കം ചെയ്തത്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവത്തിൽ നേരത്തേ ആർ ശിവശങ്കറിന് പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തുടർന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അനിൽകാന്ത് ശിവശങ്കരനെ നേരിൽ കേട്ട് വാദങ്ങൾ വിലയിരുത്തുകയുണ്ടായി. വാദഗതികൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഉടനടി പ്രാബല്യത്തിൽ വരത്തക്കവിധം സർവീസിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷണനടപടികൾ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥൻ തുടർച്ചയായി ഇത്തരം കേസുകളിൽ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാൽ പോലീസിൽ തുടരാൻ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടി.
ആർ. ശിലശങ്കർ 2006 മുതൽ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെൻഷനിൽ ആവുകയും 11 തവണ വകുപ്പുതല നടപടികൾക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തൽ, നിരപരാധികളെ കേസിൽപ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ച് കടക്കൽ മുതലായ കുറ്റങ്ങൾക്കാണ് ഈ നടപടികൾ നേരിട്ടത്.
Comments