കൊച്ചി: വിഷപ്പുക വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ജില്ലയിലെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.
കൊച്ചിയിൽ ജീവിക്കുന്നവർ മുൻകരുതലിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം. നിർബന്ധമായും ധരിക്കാൻ ശ്രമിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗബാധിതർ എന്നിവർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പരീക്ഷയ്‌ക്ക് പോകുന്ന കുട്ടികൾ മാസ്‌ക് ധരിക്കാൻ മറക്കരുതെന്നും വീണാ ജോർജ്ജ് പറഞ്ഞു.
ബ്രഹ്‌മപുരം തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക പടർന്നതോടെ നിരവധി പേരുടെ ആരോഗ്യസ്ഥിതിയാണ് വഷളായത്. 899 പേർ വിവിധ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടി. കണ്ണുനീറുക, ശ്വാസം മുട്ടുക, ചുമ, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാനമായും ജനങ്ങളെ അലട്ടുന്നത്. അതേസമയം ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നാണ് ആരോഗ്യമന്ത്രിയുടെ വാഗ്ദാനം.
തീപിടിത്തം സംഭവിച്ച് പത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും കൊച്ചിയിലെ ജനങ്ങളുടെ ദുരവസ്ഥയിൽ മാറ്റമില്ലാത്തതിനാൽ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ നിശബ്ദത പാലിച്ചിരുന്ന പല പ്രമുഖരും ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തുകയാണ്. ബ്രഹ്മപുരം തീപിടിത്തത്തെ മനുഷ്യനിർമിത ദുരന്തമെന്നാണ് ബിജെപി വിമർശിച്ചത്.
Comments