തൃശൂർ: തേക്കിൻകാട് മൈതാനിയെ ഇളക്കി മറിച്ച് നടൻ സുരേഷ് ഗോപി. തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഇടത്-വലത് രാഷ്‌ട്രീയക്കാർക്കും അവർക്ക് വേണ്ടി കൂലിയെഴുത്ത് നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്കും ശക്തമായ മറുപടിയാണ് സുരേഷ് ഗോപി നൽകിയത്. ജനങ്ങൾ തൃശൂർ തന്നാൽ ഹൃദയം കൊണ്ട് എടുത്തിരിക്കും. താൻ നടത്തുന്നത് രാഷ്‌ട്രീയ കളിയല്ല. തന്റേത് ദയയും കരണയും കരുതലുമാണ്. ചാരിറ്റിയല്ല രാഷ്‌ട്രീയ പ്രവർത്തനം എന്നു പറയുന്ന എം.വി ഗോവിന്ദൻ, നുണയും വഞ്ചനയും കള്ളത്തരവും രാഷ്‌ട്രീയ പ്രവർത്തനമാക്കരുതെന്നും സുരേഷ് ഗോപി തുറന്നടിച്ചു. ബ്രഹ്മപുരം വിഷയത്തിൽ കേരളാ സർക്കാർ കേന്ദ്രസർക്കാരിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ വന്നതിന് അമിത്ഷാ ജിയ്‌ക്ക് നന്ദി. തേക്കിൻകാട് മൈതാനിയിൽ കൂടിയിട്ടുള്ള ജനങ്ങൾ കേരളത്തിന്റെ ഒരു ചെറിയ പ്രതീകമാണ്. കേരളത്തിന് വേണ്ടി ഞാൻ അമിത്ഷായെ സ്വാഗതം ചെയ്യുന്നു. കൃത്യ സമയത്താണ് അമിത് ഷാ കേരളത്തിൽ എത്തിയിരിക്കുന്നത്. ബ്രഹ്മപുരം ഇന്നലത്തെയും ഇന്നത്തെയും മാത്രം ആയിരിക്കട്ടെ, നാളത്തെ ആകാതിരിക്കട്ടെ. ഇവിടം ഭരിക്കുന്ന സർക്കാരിന് ബ്രഹ്മപുരത്ത് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ കേരള സർക്കാർ തേടണം. അത് കൊച്ചിയിലെ ജനങ്ങൾക്ക് വേണ്ടിയാണ്’.
‘2019-ൽ അമിത് ഷാ തൃശൂരിൽ വന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത മടങ്ങിയപ്പോൾ എന്നെ ആശ്ലേശിച്ചതിന്റെ ഫലമായി എന്റെ ഹൃദയത്തിൽ നിന്നു വന്ന അപേക്ഷയായിരുന്നു ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങളെനിക്ക് തരണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്നത്. ഏത് ഗോവിന്ദൻ വന്നാലും ശരി, തൃശൂർ ഇനിയും ഞാൻ എടുക്കും. ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ് തൃശൂർക്കാരോട്, നിങ്ങളെനിക്ക് തൃശൂർ തരണം. നിങ്ങൾ തന്നാൽ ഞാൻ എടുക്കും, എടുത്താൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. എനിക്ക് അറിയാം എന്റെ ഈ വാക്കുകൾ ചിലർ ട്രോളാൻ നിൽപ്പുണ്ട്. കോടിക്കണക്കിന് രൂപ ചിലവാക്കി കേരള സർക്കാർ നിയോഗിച്ചിരിക്കുന്ന ചില അന്തം കമ്മികളായ കൂലി എഴുത്താകാർ ഇവിടുണ്ട്. ചില ചൊറിയൻ മാക്രി കൂട്ടങ്ങൾ എന്റെ വാക്കുകളെ ട്രോളാൻ കാത്തിരുപ്പുണ്ട്. അന്ന് ട്രോളിയ ഈ വരികൾ ഒരു രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എനിക്കൊരു ടാഗ് ലൈനായി മാറി. നിങ്ങളിനിയും എന്നെ വളർത്തണം’.
‘ഞാൻ ആരെയും ദ്രോഹിക്കാൻ പോകാറില്ല. പറയുന്ന കാര്യങ്ങൾ വ്യക്തമായി തന്നെയാണ് പറയുന്നത്. ഈ അടുത്തിടെ പ്രാർത്ഥനയുടെ കാര്യം പറഞ്ഞു. ദൈവത്തിലും പ്രാർത്ഥനയിലും ഒന്നും വിശ്വാസമില്ലാതെ ചിലർ വിശ്വാസികളുടെ വേഷം അണിഞ്ഞ് വിശ്വാസികളുടെ കൂടെ നിന്ന് തിരിഞ്ഞു കൊത്തി. ഈ കോമരങ്ങളെയാണ് ഞാൻ ശപിക്കുമെന്ന് പറഞ്ഞത്. അത് ചിലർ നിരീശ്വര വാദികൾക്കെതിരായി ചിത്രീകരിച്ചു. ചാരിറ്റി എന്നത് രാഷ്‌ട്രീയമാക്കാൻ പാടില്ല എങ്കിൽ, ഗോവിന്ദൻ ആദ്യം നുണയും വഞ്ചനയും കള്ളത്തരവും രാഷ്‌ട്രീയ പ്രവർത്തനമാക്കുന്നത് നിർത്തണം. ഇരട്ട ചങ്കുണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്നതെല്ലാം വെറും ഓട്ട ചങ്കുകളാണ്. ഇപ്പോൾ ചില ഓട്ട ചങ്കുകൾ ഇരട്ട ചങ്ക് ചമഞ്ഞു നടക്കുന്നുണ്ട്. ഭാരതത്തിന്റെ നരേന്ദ്രൻ കേരളം എടുത്തിരിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കേരളം എടുത്തിരിക്കും. ഒരു സംശയും വേണ്ട. അത് എന്ന് എടുക്കും എന്നുള്ളത് ഇവിടുത്തെ സർക്കാരിന്റെ ചെയ്തികൾ പോലിരിക്കും’.
‘പിണറായി സർക്കാർ ജനങ്ങളോട് ചെയ്ത നെറികേട് ജനങ്ങൾ മറക്കില്ല. 2024-ൽ ഞാൻ തൃശൂരിലെ സ്ഥാനാർത്ഥിയായാൽ ഈ തൃശൂർ ഞാൻ എടുക്കും. ബിജെപിയുടെ വിജയം മാത്രമല്ല പ്രധാനം, കേരള ജനതയുടെ അടിത്തറ ഇളക്കിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയാണ് ഇളക്കുക എന്നതാണ് പ്രധാനം. ചില കാര്യങ്ങൾ അമിത് ഷാജിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. കോപ്പറേറ്റീവ് ബാങ്കുകൾക്കെരിരെ ആയിരം പരാതികളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. അധ്വാനിച്ചുണ്ടാക്കിയ കാശ് ഇത്തരം ബാങ്കുകളിൽ കൊണ്ടിട്ട് ദുരിതം അനുഭവിക്കുന്ന കുറേ മനുഷ്യരുണ്ട്. അവരും ഈ ജനതയുടെ ഭാഗമാണ്. തൃശൂരിൽ തന്നെ ചികിത്സയ്‌ക്കായി സ്വന്തം പണം എടുക്കാൻ പോയ രണ്ട് കുടുംബങ്ങൾക്കാണ് പണം നൽകാതിരുന്നത്. നിങ്ങളെ വിശ്വസിച്ച് ജനങ്ങൾ ഏൽപ്പിച്ച പണം എന്തുകൊണ്ടാണ് തിരിച്ചു കൊടുക്കാൻ മടി കണിക്കുന്നത്. ഇതിന് പരിഹാരം കാണണമെന്ന് ഞാൻ അമിത്ഷായോട് അഭ്യർത്ഥിക്കുന്നു. കാരണം പാവങ്ങളുടെ ചോരയാണ് ഈ പണം. ഞാൻ രാഷ്‌ട്രീയമല്ല കളിക്കുന്നത്. എന്റേത് ദയയാണ്, കരുതലാണ്, കരുണയാണ്’- എന്ന് സുരേഷ് ഗോപി പറഞ്ഞു.
Comments