തൃശ്ശൂർ: ജനശക്തി റാലിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുകയും പിന്നാലെ പാർട്ടി പ്രവർത്തകരെ സർക്കാർ പോസ്റ്റിൽ നിയമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കേരളത്തിൽ കാണുന്നതെന്ന് അമിത് ഷാ പറഞ്ഞു. സ്വർണക്കടത്തിൽ അടക്കം കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുകയാണെന്നും എന്നാൽ 2024 തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തീയതി കത്തിയ തീ ഇതുവരെ കെടുത്താൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.
കേരളത്തിൽ പരസ്പരം മത്സരിച്ച് ത്രിപുരയിൽ ഒന്നിച്ചു മത്സരിച്ചവരാണ് കമ്മ്യൂണിസ്റ്റുകളും കോൺഗ്രസുകാരും. എന്നാൽ ത്രിപുരയിലെ ജനങ്ങൾ ഇവരെ പരാജയപ്പെടുത്തി വൻ വിജയമാണ് ബിജെപിയ്ക്ക് സമ്മാനിച്ചത്. ലോകത്ത് കമ്മ്യൂണിസവും രാജ്യത്ത് കോൺഗ്രസും അവസാനിച്ചെന്നും 2024ൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ എത്തിച്ചാൽ കേരളത്തെയും രാജ്യത്തെയും മികച്ചതും സുരക്ഷിതവുമായ പ്രദേശമാക്കിമാറ്റുമെന്നും അമിത്ഷാ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ പ്രതിസ്ഥാനത്ത് നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു.
2009- 2014 കാലഘട്ടത്തിൽ യുപുഎ സർക്കാർ നികുതി വിഹിതമായി 14900 കോടിയാണ് നൽകിയത്. എന്നാൽ ഒന്നാം മോദി സർക്കാരിന്റെ കാലഘട്ടത്തിൽ 1,15,000 കോടി രൂപ കേരളത്തിന് നൽകിയെന്നും അമിത് ഷാ വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിൽ തീർത്ഥാടകർക്ക് സൗകര്യമൊരുക്കാനായി മാത്രം 317 കോടി കേന്ദ്ര സർക്കാർ നൽകി. കൊല്ലം, എറണാകുളം ഠൗൺ, ജംഗ്ഷൻ റെയിൽവെ സ്റ്റേഷനുകൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും സർക്കാർ തീരുമാനമെടുത്തു. കേരളത്തിലെ 20 ലക്ഷം കർഷകർക്കാണ് കിസാൻ സമ്മാൻ നിധിയിലൂടെ പ്രതിവർഷം 6000 രൂപ ലഭിക്കുന്നത്. കേരളത്തിലെ ദേസീയ പാത വികസനത്തിന് ഇതുവരെ 55,000 കോടിരൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളതെന്നും അതിൽ ഭൂരിഭാഗവും വിനിയോഗിച്ച് കഴിഞ്ഞതായും അമിത് ഷാ പറഞ്ഞു.
യിപിഎ രാജ്യം ഭരിച്ചിരുന്ന കാലത്ത് ഇന്ത്യൻ മണ്ണിൽ നുഴഞ്ഞുകയറി ഭീകരർ സൈനികന്റെ തലവെട്ടിയെടുക്കുന്ന സംഭവം വരെയുണ്ടായി. വോട്ട് ബാങ്ക് ഭയന്ന് കോൺഗ്രസ് നേതൃത്വം അന്ന് ഒന്നും മിണ്ടിയില്ല. എന്നാൽ മോദി ഭരണത്തിൽ ഉറിയിലെയും പുൽവാമയിലെയും ആക്രമണങ്ങൾക്ക് അവരുടെ തട്ടകത്തിൽ കയറിയാണ് നമ്മൾ മറുപടി നൽകിയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 2014 ൽ പ്രധാനമന്ത്രി അധികാരമേൽക്കുമ്പോൾ രാജ്യം 11-ാമത്തെ സാമ്പത്തിക ശക്തിയായിരുന്നു. എന്നാൽ ഇന്ന് നാം ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തായായി മാറിയെന്നും ഷാ പറഞ്ഞു. നമ്മുടെ പ്രതിരോധ ഉത്പാദന മേഖലയിൽ 272 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈകുന്നേരം അഞ്ചുമണിയോടെ തൃശ്ശൂരിൽ എത്തിയ അദ്ദേഹം ശക്തൻ തമ്പുരാന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പെരുവനം കുട്ടൻ മാരാർ, ഗായകൻ അനൂപ് ശങ്കർ എന്നിവർ അദ്ദേഹത്തെ സന്ദർശിച്ചു.
Comments