ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. രാജസ്ഥാനിലെ കോൺഗ്രസ് പാർട്ടി ചുമതലയുള്ള സുഖ്ജിന്ദർ സിംഗ് രാന്ധവയുടെ പ്രസ്താവന രാജ്യത്തെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധിയെ പോലെ ലോകത്തിന് മുന്നിൽ ഭാരതത്തെ താഴ്ത്തിക്കെട്ടാനാണ് സുഖ്ജിന്ദറിന്റെ ശ്രമമെന്നും ബിജെപി നേതാക്കൾ തുറന്നടിച്ചു.
സുഖ്ജിന്ദറിന്റെ പരാമർശം മൂലം രാജ്യമൊന്നാകെ അപമാനിക്കപ്പെട്ടിരിക്കുന്നു എന്ന് രാജസ്ഥാൻ ബിജെപി അദ്ധ്യക്ഷൻ സതീഷ് പൂനിയ പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരെ സുഖ്ജിന്ദർ അപമാനിച്ചു. പ്രധാനമന്ത്രി പദവിയെയും അദ്ദേഹം അപമാനിച്ചു. സുഖ്ജിന്ദറിന്റെ പരാമർശത്തിൽ രാജ്യമൊന്നാകെ നാണംകെട്ട് നിൽക്കുകയാണെന്നും സതീഷ് പൂനിയ പറഞ്ഞു.
കോൺഗ്രസ് സംഘടിപ്പിച്ച ധർണ്ണയ്ക്കിടെയായിരുന്നു സുഖ്ജിന്ദറിന്റെ വിവാദപ്രസ്താവന. ‘ഞാൻ എല്ലാ നേതാക്കളോടും ആവശ്യപ്പെടുകയാണ്, പരസ്പരമുള്ള പോര് നിർത്തൂ. എന്നിട്ട് മോദിയെ തകർക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ. മോദിയെ തകർത്താലേ ഹിന്ദുസ്ഥാൻ അതിജീവിക്കൂ. മോദി ഇവിടെ ഉണ്ടെങ്കിൽ ഹിന്ദുസ്ഥാൻ തകരുമെന്ന് സുഖ്ജിന്ദർ പറഞ്ഞു.
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം കൂടാതെ മുൻപ് പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളും സുഖ്ജിന്ദർ നടത്തിയിട്ടുണ്ട്. ‘പുൽവാമ ആക്രമണം എങ്ങനെയാണ് സംഭവിച്ചത്. അന്വേഷണം നടത്തണം. തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിയാണോ മോദി അങ്ങനെ ചെയ്തത്. മോദിയെക്കാൾ വലിയ രാജ്യഭക്തനില്ലെന്നാണ് ബിജെപി പറയുന്നത്. മോദിക്ക് ദേശഭക്തിയുടെ അർത്ഥം പോലും അറിയില്ല.’ ഈ പരാമർശത്തിനെതിരെയും ബിജെപി പ്രതിഷേധിച്ചിട്ടുണ്ട്.
Comments