ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ രണ്ടാംഘട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. 10000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിടുന്നത്. അവസാനമായി നാല് മാസങ്ങൾക്ക് മുമ്പാണ് 11000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടത്.
ടീമിന്റെ വലുപ്പം കുറക്കാൻ ഏകദേശം 10,000 ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ, കൂടുതൽ പ്രൊജക്ടുകൾക്കും നിക്ഷേപങ്ങൾക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് പിരിച്ചുവിടലുകൾക്ക് ഒരുങ്ങുന്നത്. മാത്രവുമല്ല കമ്പനിയിലുള്ള 5000 ഒഴിവുകളിൽ ഇനി നിയമനങ്ങൾ സ്വീകരിക്കുന്നില്ലെന്നും സക്കർബെർഗ് കൂട്ടിച്ചേർത്തു.
പുതിയ പദ്ധതികളേയും നിക്ഷേപങ്ങളേയും ലക്ഷ്യമിടുന്ന മെറ്റ ഇനിയും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കാമെന്നാണ് സൂചന. 2004ൽ കമ്പനി ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണ് രണ്ട് ഘട്ടങ്ങളിലായി നടന്നത്.
പണപ്പെരുപ്പത്തെ തുടർന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിരക്ക് വർധനവുമായി മുന്നോട്ടുപോകുകയാണ്. ഇത് മാന്ദ്യത്തിന് കാരണമായേക്കുമെന്ന ഭീതി ആഗോളതലത്തിൽ നിലനിൽക്കുന്നുണ്ട്. അതിന് കരുതൽ നടപടിയായാണ് കമ്പനികൾ ചെലവുകുറയ്‌ക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്.
Comments