ഉടലിന്റെ രാഷ്ട്രീയം-ഹണി ഭാസ്കരന്റെ നോവലിന് ഒരു ആസ്വാദനം
സ്നേഹവും പരിഗണനയുമാണ് ഒരു സ്ത്രീ കാമുകനില്‍ നിന്നോ ,ഭര്‍ത്താവില്‍ നിന്നോ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും . അത് ലഭിക്കുമ്പോള്‍ അവള്‍ തളിര്‍ക്കും , പൂക്കും , കായ്‌ക്കും.. പക്ഷെ , അത്ര തന്നെ ദുസ്സഹമാണ് സ്വന്തം ഇഷ്ട്ടമില്ലാതെ ഒരു പുരുഷന്‍ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും .. അത് ഭര്‍ത്താവാണെങ്കില്‍ പോലും ! ദേഹമാസകലം പുഴുവരിക്കുന്ന പോലെ അറപ്പും വെറുപ്പും ഉണ്ടാക്കും ഈ സ്പര്‍ശനങ്ങള്‍ .
സ്ത്രീകളുടെ ഈ മനശാസ്ത്രത്തെ മുന്‍ നിര്‍ത്തിയാണ് ശ്രീമതി. ഹണിഭാസ്കരൻ ഉടല്‍രാഷ്‌ട്രീയം എന്ന നോവല്‍ എഴുതിയിട്ടുള്ളത് . ഉടലിനെ നിഷ്കരുണം പിച്ചി ചീന്തുന്ന ഭര്‍ത്താവിന്റെ കൂടെ കഴിയേണ്ടി വരുന്ന അനേകം സ്ത്രീകളുടെ കഥയാണ് വേദയെന്ന പെണ്ണിന്റെ കഥാപാത്രത്തിലൂടെ ഹണി ഇതില്‍ പ്രതിപാദിക്കുന്നത് .. കിടപ്പുമുറികളില്‍ നിന്നാണ് സത്യത്തില്‍ ഫെമിനിസം ഉടലെടുക്കുന്നത് !
പുരുഷാധിപത്യത്തില്‍ നിന്നുള്ള മോചനം നേടിയുള്ള സ്ത്രീകളുടെ കണ്ണീരിന്റെയും ഉയര്‍ത്തെഴുന്നെല്‍പ്പിന്റെയും യാത്ര !
അമ്മയെ ദ്രോഹിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന അച്ഛനെ സ്നേഹിക്കാന്‍ വേദക്ക് ഒരിക്കലും കഴിയുന്നില്ല .
കലുഷിതമായ കുടുബ ബന്ധങ്ങള്‍ കുഞ്ഞുങ്ങളില്‍ സൃഷ്ട്ടിക്കുന്ന മാനസിക ആഘാതങ്ങള്‍. പിതൃത്വം പോലും തിരസ്ക്കരിക്കപ്പെടുമ്പോള്‍ സമൂഹത്തിന്റെ ചോദ്യംചെയ്യപ്പെടലുകള്‍. അനാഥമാകുന്ന സ്വപ്‌നങ്ങള്‍. ദളിതരില്‍ സവര്‍ണ്ണരുടെ ആധിപത്യങ്ങള്‍. വീടകങ്ങളില്‍ നിന്നും സമൂഹത്തിലേക്കുള്ള ഫാസിസത്തിന്റെ കടന്നു വരവുകള്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് രാഷ്‌ട്രീയക്കാരുടെ ഇടപെടലുകള്‍, സ്വാധീനങ്ങള്‍. അത് ഒരു നാട്ടില്‍ ചെലുത്തുന്ന വ്യത്യാസങ്ങള്‍. വിവാഹം എന്ന ഉടമ്പടിക്ക് ശേഷം സംഭവിക്കുന്ന സമരസപ്പെടലുകള്‍. അതിന്‍റെ അടിച്ചമര്‍ത്തലുകള്‍. സ്നേഹത്തിന്റെയും പരിഗണനയുടെയും തുല്യ നീതിയുടെയും സ്വര്‍ഗ്ഗവാതിലുകള്‍ തുറന്നൊരു പുരുഷന്‍ എത്തുമ്പോള്‍ അവിടെയാണ് ഉടലും മനസും സന്ധിചേരേണ്ടത് എന്ന പ്രഖ്യാപനം.
ഭാര്യയുടെ ഹൃദയം സ്പര്‍ശിക്കാന്‍ അറിയാത്ത ഭര്‍ത്താവു നന്ദന്‍ ..ഭാര്യയുടെ നഗ്നത ഒരു രാജ്യമാണെന്നും, അതില്‍ ഏതു സമയത്തും യുദ്ധം ചെയ്യാനും മുറിവുകളും ചോരയൊഴുക്കും നടത്താനും അധികാരമുണ്ടെന്നു വിശ്വസിക്കുന്ന നന്ദന്‍. ഒടുവില്‍ വേദയിലെ മുറിവേറ്റ സ്ത്രീത്വം സടകുടഞ്ഞു എണീക്കുന്ന നിമിഷം ! വേദ അയാളുടെ അഹന്തക്കും ആത്മവിശ്വാസത്തിന്നും മുറിവേല്‍പ്പിച്ചു. ഉടലിനെയും മനസിനെയും സ്വതന്ത്രമാക്കി ആധിപത്യത്തിന് നേരെ ഹൃദയത്തിന്‍റെ വാതിലുകള്‍ കൊട്ടിയടച്ച് അയാളില്‍ നിന്നും നടന്നകലുന്നു. പ്രണയത്തിന്‍റെ സ്വാതന്ത്ര്യ ബോധത്തിലേക്ക്..
ഗൗരവമേറിയ ഈ വിഷയം ഹണി , ശക്തവും തീവ്രവുമായ ഭാഷയില്‍ വായനക്കാരുടെ ഹൃദയത്തില്‍ തൊടുന്ന വിധത്തില്‍ തന്നെ എഴുതിയിരിക്കുന്നു .
ഒറ്റ ഇരുപ്പില്‍ തന്നെ ആരും ഈ പുസ്തകം വായിച്ചു പോകും .. ഹൃദ്യം, മനോഹരം .. എഴുത്തിന്റെ ലോകത്തില്‍ പേരും പ്രശസ്തിയും നേടി കഴിഞ്ഞു ,ഹണി ഭാസ്കരന്‍ .
ഈ നോവല്‍ ഹണിയുടെ കിരീടത്തിലേക്കു ഒരു പൊന്‍ തൂവല്‍ തന്നെ !
ഗിരിജ വേണുഗോപാൽ.
Comments