ലഹോർ: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നടപടി തടഞ്ഞ് ലാഹോർ ഹൈക്കോടതി. വ്യാഴാഴ്ച വരെ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദ്ദേശം. തോഷഖാന കേസിൽ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി വിധി.
കോടതി വിധി വന്നതിന് പിന്നാലെ ലാഹോറിലെ ഇമ്രാന്റെ വസതിയിൽ എത്തിയ പോലീസ് തിരികെ മടങ്ങി. രണ്ട് ദിവസങ്ങളായി നാടകീയ രംഗങ്ങളാണ് പാകിസ്താനിൽ അരങ്ങേറുന്നത്. കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ പിടിഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടിരുന്നു. അറസ്റ്റ് നീക്കം ആരംഭിച്ചതോടെ സർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കാൻ ആഹ്വാനവുമായി ഇമ്രാൻ ഖാനും രംഗത്തുവന്നു.
ഇസ്ലാമാബാദിൽ നിന്നും പോലീസ് സംഘം ലാഹോറിൽ എത്തിയത് മുതൽ ഇമ്രാൻ അനുകൂലികൾ രാജ്യത്തിന്റെ എല്ലാഭാഗത്തും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇസ്ലാമാബാദിലും കറാച്ചിയിലും ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ പോലീസും പിടിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. അർദ്ധ സൈനിക വിഭാഗമായ റേഞ്ചേഴ്സിനെയാണ് ഇസ്ലാമാബാദിൽ സുരക്ഷക്കായി വിന്ന്യസിച്ചത്.
ലണ്ടൻ ഗൂഡാലോചനയുടെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന ആരോപണവുമായി ഇമ്രാൻ രംഗത്തുവന്നിരുന്നു. പിടിഐയെ തകർക്കാനും തന്നെ ജയിലിലാക്കാനുമുള്ള കരാറിൽ നവാസ് ഷെരീഫ് ഒപ്പ് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് ഭരണകൂടത്തിനെതിരെ ഇമ്രാൻ ആഞ്ഞടിച്ചത്.
പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞവർഷം ഏപ്രിലിലാണ് ഇമ്രാൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നത്. പിന്നാലെ പിപിപി,പിഎംഎൽ- എൻ എന്നിവർ ചേർന്ന് സർക്കാർ രൂപീകരിക്കുകയും നവാസ് ഷെരീഫിന്റെ സഹോദരൻ ഷഹബാസ് പ്രധാനമന്ത്രിയാകുകയുമായിരുന്നു. തന്നെ സ്ഥാന ഭ്രഷ്ടനാക്കിയത് സൈന്യമാണെന്നായിരുന്നു ഇമ്രാന്റെ ആരോപണം.
Comments