പൂനെ: ബ്രിട്ടീഷ് കാലത്ത് സ്ഥാപിച്ചതായി കരുതുന്ന അഴുക്കുചാൽ ചേംബറിൽ ഇറങ്ങിയ നാല് പേർ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിലുള്ള ബാരാമതി തെഹ്‌സിലിലാണ് സംഭവം. അഴുക്കുചാലിലേക്ക് ഇറങ്ങിയ നാല് പേർ ശ്വാസം മുട്ടി മരിച്ചുവെന്നാണ് റിപ്പോർട്ട്.
മരിച്ചവരിൽ ഒരാളുടെ ഫാമിനുള്ളിലാണ് അഴുക്കുചാൽ സ്ഥിതിചെയ്യുന്നത്. ചാണകവും പശുവിൻ മൂത്രവും എത്തിയിരുന്ന ഡ്രൈനേജായിരുന്നു ഇതെന്നാണ് വിവരം. തുടർന്ന് അഴുക്കുചാൽ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഫാം ഉടമായ പ്രവീൺ അതോൾ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രവീണിനെ രക്ഷപ്പെടുത്താനായി ഇയാളുടെ അച്ഛൻ തൊട്ടുപിന്നാലെ അഴുക്കുചാലിലേക്ക് പ്രവേശിച്ചു. ഇതോടെ പിതാവും ബോധരഹിതനായി. തുടർന്ന് ഇരുവരെയും അന്വേഷിച്ച് ഡ്രൈനേജിലേക്ക് ഇറങ്ങിയ മറ്റ് രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങി. നാല് പേരും ബോധരഹിതരാവുകയും അഴുക്കുചാലിനുള്ളിലെ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഡ്രൈനേജിനുള്ളിലെ മോട്ടോർ പൈപ്പ് വൃത്തിയാക്കാനായിരുന്നു പ്രവീൺ ഇറങ്ങിയത്. അഴുക്ക് അടിഞ്ഞുകൂടി പൈപ്പ് ബ്ലോക്ക് ആയി കിടക്കുകയായിരുന്നു. തുടർന്ന് തടസത്തെ നീക്കി പൈപ്പ് ശുചിയാക്കാനുള്ള ശ്രമത്തിലായിരുന്നു ഫാമുടമ. ഇതിനിടെയാണ് അപകടമുണ്ടായത്.
Comments