തൊടുപുഴ: സിനിമാ ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എ.എൻ സുഗുണദാസ് അന്തരിച്ചു. 76 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തൊടുപുഴ ചിറ്റൂർ സ്വദേശിയാണ് ദാസ് തൊടുപുഴ.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ ലൊക്കേഷൻ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നാടക നടനായാണ് തുടക്കം. ശേഷം, കുഞ്ഞിക്കൂനൻ, രസതന്ത്രം തുടങ്ങി അമ്പതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.
സംവിധായകൻ ജിബു ജേക്കബ് അടക്കമുള്ളവർ പ്രണാമം അർപ്പിച്ചു. ‘നിങ്ങളാദ്യം കണ്ടതാണ് ദാസേട്ടാ, ഞങ്ങളിലൂടെ, ക്യാമറക്കണ്ണുകളിലൂടെ പ്രേക്ഷകർ കണ്ടത്. തൊടുപുഴയുടെ സൗന്ദര്യം സിനിമയിലെത്തിച്ച ലൊക്കേഷൻ മാനേജർ ‘ദാസ് തൊടുപുഴ’ക്ക് ആദരാഞ്ജലികൾ എന്നാണ് ജിബു ജേക്കബ് ഫേയ്സ്ബുക്കിൽ കുറിച്ചത്.
നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ മാനേജരായും പ്രവർത്തിച്ച ദാസ് തൊടുപുഴ, വിസ്മയ എന്ന പേരിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരു സംഘനയും രൂപീകരിച്ചിരുന്നു. നാളെ ഉച്ചയ്‌ക്ക് 2 മണിക്ക് തൊടുപുഴ ശാന്തി ശ്മശാനത്തിലാണ് സംസ്കാരം.
Comments