‘മിസ്റ്റർ ഇന്ത്യ’ പട്ടം നേടി കേരളത്തിന്റെ അഭിമാനമായി അനീത്. ഭിന്നശേഷി വിഭാഗത്തിലാണ് അനീത് വിജയം കൈവരിച്ചത്. മധ്യപ്രദേശിൽ ഇന്ത്യൻ ബോഡി ബിൽഡേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ മത്സരത്തിലാണ് മലയാളിയുടെ അഭിമാനമായി അനീത് മാറിയത്.
ജീവിതത്തിന്റെ സുവർണ കാലഘട്ടത്തിലാണ് അനീതിന് ഇടതുകാൽ നഷ്ടമാകുന്നത്. 2012-ൽ തിരുവനന്തപുരം ശാസ്തമംഗലം-വെള്ളയമ്പലം റോഡിൽവെച്ച് അശ്രദ്ധമായി വന്ന കാർ അനീത് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുട ആഘാതത്തിൽ കാൽ പൂർണമായും തകർന്നു. തുടർന്ന് കാൽ മുറിച്ചുമാറ്റുകയായിരുന്നു. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് അനീതിനെ ഇക്കാര്യം അറിയിച്ചത്. കടുത്ത മനോവിഷമത്തിലായ അനീതിന് പ്രചോദനമായത് ചികിത്സയ്‌ക്കിടെ ശ്രദ്ധയിൽപ്പെട്ട കൊല്ലം സ്വദേശിയായ ബോഡി ബിൽഡർ ബുഹാരി ആണ്. പോളിയോ ബാധിതനായ ബുഹാരി ശരീര സൗന്ദര്യ മത്സരങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അനീതിന്റെ മുന്നോട്ടുള്ള പാതയിൽ ഊർജ്ജമായിരുന്നു.
ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയ കായിക ഇനങ്ങളോടായിരുന്നു അനീതിന് കൂടുതൽ പ്രിയം. ജിമ്മിൽ പോകുന്നതിനോടായിരുന്നു ഏറ്റവും വെറുപ്പ്! ജിമ്മിൽ പോയാൽ ശരീരത്തിന്റെ ഫ്ളെക്‌സിബിലിറ്റി നഷ്ടമാകുമെന്നായിരുന്നു ചിന്ത. എന്നാൽ അപകടത്തിന് ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വീടിന് അടുത്തുള്ള ജിമ്മിലായിരുന്നു ആദ്യഘട്ടത്തിലെ പരിശീലനം. സുഹൃത്തുക്കളുടെ പൂർണ പിന്തുണയോടെയായിരുന്നു പരിശീലനം.
വളരെ ബുദ്ധിമുട്ടിയാണ് ജിമ്മിലെ ഓരോ ദിനവും കടന്നുപോകുന്നത്. കാർഡിയോ അടക്കമുള്ള വർക്കൗട്ടുകൾ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരും. ആംപ്യൂട്ട് ചെയ്ത കാൽ ആയതിനാൽ ട്രെഡ് മില്ലിൽ അധിക നേരം നടക്കാൻ കഴിയില്ല. രണ്ട് ദിവസം നടക്കുമ്പോൾ തൊലിപൊട്ടും. മരുന്ന് പുരട്ടി മുറിവ് ഭേദമായതിന് ശേഷമാണ് വർക്കൗട്ട് പുനരാരംഭിക്കുക. ട്രെയിനറായ അനന്തുവിന്റെ മേൽനോട്ടത്തിലാണ് പരിശീലനം.
അനീതിന്റെ വിജയത്തിന് പിന്നിലെ രഹസ്യം ഭാര്യ അഞ്ജുവാണ്. പ്ലസ്ടു കാലം മുതൽ പ്രണയിച്ച പെൺകുട്ടിയെ തന്നെയാണ് വിവാഹം ചെയ്തതും. അപകടമുണ്ടായപ്പോഴും ഒപ്പമുണ്ടായിരുന്നു അഞ്ജു.”ആ മനസിനൊപ്പം നിൽക്കുക എന്നുള്ളത് മാത്രമാണ് ഞാൻ ചെയ്യുന്നത് . പരിചയപ്പെട്ട് അഞ്ച് വർഷം കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. കേട്ടപ്പോൾ ഞെട്ടൽ തോന്നിയെങ്കിലും അദ്ദേഹത്തിന് ഒരു കാൽ നഷ്ടമായി എന്ന തോന്നൽ അന്നും ഇന്നും എനിക്കില്ല. അതൊരു കുറവായിട്ട് കാണുന്നുമില്ല. എല്ലാ പ്രതിസന്ധികളും മറികടന്ന് അദ്ദേഹം സ്വപ്‌നം കാണുന്ന നേട്ടങ്ങൾ കീഴടക്കാൻ ഒപ്പം നിൽക്കുക എന്നത് മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ’ എന്നാണ് അഞ്ജു പറയുന്നത്.
ദേശീയ തലത്തിലടക്കം ചാമ്പ്യൻഷിപ്പുകൾക്കും മറ്റുമായി തയ്യാറെടുക്കുമ്പോൾ കടിന പരിശീലനമാണ് നടത്തുക. ഈ സമയം അത്രയും ഒപ്പമുണ്ടാവുകത അഞ്ജുവാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലി തിരക്കുകൾക്കിടയിലും വീട്ടുക്കാര്യങ്ങളുടെ ഭാരവും അനീതിൽ നിന്നും ഏറ്റുവാങ്ങി കൈത്താങ്ങായി ഭാര്യ കൂടെ നിന്നതിന്റെ ഫലമാണ് മധ്യപ്രദേശിൽ തന്റെ വി്ജയം സാദ്ധ്യമാക്കിയതെന്ന് അനീത് പറഞ്ഞു.
Comments