വുഹാൻ: ലോകം മുഴുവൻ സതംഭിപ്പിച്ച് കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ കവർന്ന കൊറോണ വയറസിന്റെ ഭയത്തിൽ നിന്നും ജനങ്ങൾ കരകയറി വരുന്നതേയുള്ളൂ. കൊറോണ വയറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നുമായിരുന്നു. അമേരിക്കയിലെ വാർത്താ ഏജൻസികൾ പറഞ്ഞിരുന്നത് വവ്വാലുകളിൽ കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുമാകാം വൈറസ് പുറത്തു വന്നതെന്നായിരുന്നു. വൈറസിന്റെ ഉറവിടമായ വുഹാനിലെ ലാബിനെക്കുറിച്ച് അന്വേഷിക്കണമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. മിക്കവരും അമേരിക്കയിലെ വാർത്താ ഏജൻസികൾ പുറത്തു വിട്ട റിപ്പോർട്ട് തന്നെയാണ് വിശ്വസിക്കുന്നത്. എങ്കിൽ പോലും വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്നതിന് ശരിയായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴിതാ, പുതിയ കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുകയാണ് ചില ഗവേഷകർ.
കൊറോണ മഹാമാരിക്ക് കാരണം ചൈനയിലെ വുഹാൻമാർക്കറ്റിലെ മരപ്പട്ടിയാണെന്ന കണ്ടെത്തലാണ് ഒരു സംഘം വൈറസ് വിദഗ്ദർ നടത്തിയിരിക്കുന്നത്. കൊറോണ പടർന്ന് പിടിച്ചു കഴിഞ്ഞ് ഏകദേശം രണ്ട് വർഷങ്ങൾ കഴിയുമ്പോഴാണ് പുതിയ കണ്ടെത്തൽ. വുഹാൻ മാർക്കറ്റിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ മൃഗങ്ങളെയെല്ലാം ചന്തയിൽ നിന്നും മാറ്റാൻ ഉത്തരവിട്ടിരുന്നു. ഈ സമയത്ത് ചുമരുകൾ, തറകൾ, കൂടുകൾ, മൃഗങ്ങളുടെ കൂടുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വണ്ടികൾ എന്നിവയിൽ ഗവേഷകർ പരിശോധന നടത്തുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. വുഹാനിലെ മാർക്കറ്റിൽ നിന്ന് 2020 ജനവുരിയിൽ ശേഖരിച്ച സാംപിളുകളെ ആധാരമാക്കിയാണ് പുതിയ പഠനം.
കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നത് വവ്വാലിൽ നിന്നാണെന്നും അതല്ല ലാബിൽ നിന്നാണെന്നുമുള്ള ചർച്ചകൾ നടക്കുമ്പോഴാണ് പുതിയ പഠനവുമായി ഒരുകൂട്ടം ശാസ്ത്രജ്ഞൻ രംഗത്തു വന്നിരിക്കുന്നത്. മരപ്പട്ടിയുടെ ജനിതക സാംപിളുകളുമായി വലിയ രീതിയലുള്ള സാമ്യമാണ് വൈറസിനുള്ളതെന്നും പഠനം പറയുന്നു. മരപ്പട്ടിക്ക് കൊറോണ വൈറസ് മനുഷ്യരിലേയ്‌ക്ക് പടർത്താൻ സാധിക്കുമെന്ന് ചില മാദ്ധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഈ ഒരു പഠനവുമായി ശാസ്ത്രജ്ഞർ രംഗത്തു വന്നിരുന്നില്ല. അതേസമയം, അന്താരാഷ്‌ട്ര ഗവേഷകസംഘത്തിന്റെ കണ്ടെത്തലുകളുടെ പൂർണവിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അവരുടെ വിശകലനം ആദ്യം റിപ്പോർട്ട് ചെയ്തത് ദി അറ്റ്ലാന്റിക് ആണ്.
Comments